നാട്ടില്‍ വിലസിയത് എന്‍ഐടി അധ്യാപിക എന്ന പേരില്‍; എല്ലാ കൊലപാതകങ്ങളിലേയും സാന്നിധ്യം സംശയം ജനിപ്പിച്ചു, ജോളിയെ പൊലീസ് കുടുക്കിയത് ഇങ്ങനെ

കൂടത്തായി കൂട്ട കൊലപാത കേസിലെ മുഖ്യപ്രതി ജോളി നാട്ടില്‍ വിലസിയത് എന്‍ഐടി അധ്യാപികയായി.
നാട്ടില്‍ വിലസിയത് എന്‍ഐടി അധ്യാപിക എന്ന പേരില്‍; എല്ലാ കൊലപാതകങ്ങളിലേയും സാന്നിധ്യം സംശയം ജനിപ്പിച്ചു, ജോളിയെ പൊലീസ് കുടുക്കിയത് ഇങ്ങനെ

വടകര: കൂടത്തായി കൂട്ട കൊലപാത കേസിലെ മുഖ്യപ്രതി ജോളി നാട്ടില്‍ വിലസിയത് എന്‍ഐടി അധ്യാപികയായി. എന്‍ഐടിയുടെ വ്യാജ ഐഡി കാര്‍ഡും ധരിച്ചായിരുന്നു ജോളി ജോലിക്ക് പോയിരുന്നത്. എന്നാല്‍ റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം ജോളി എന്‍ഐടിയിലല്ല ജോലി ചെയ്യുന്നത് എന്ന് മനസ്സിലാക്കിയതാണ് സംശയം തോന്നാന്‍ കാരണമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ വടകര റൂറല്‍ എസ്പി കെ ജി സൈമണ്‍ വ്യക്തമാക്കി. 

ബിടെക് ആണ് വിദ്യാഭ്യാസ യോഗ്യത എന്നാണ് നാട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശരിക്കും ബികോം വിദ്യാഭ്യാസമാണ് ഇവര്‍ക്കുള്ളത്. എല്ലാ മരണങ്ങള്‍ സംഭവിച്ചപ്പോഴും ഇവരുടെ സാന്നിധ്യം സംശയം വര്‍ദ്ധിപ്പിച്ചു. ഇത് കല്ലറ തുറന്നു പരിശോധിക്കുന്നതിലേക്ക് നയിച്ചു. കല്ലറ തുറന്നപ്പോള്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രമാണ് കിട്ടിയത്. അവസാനം മരിച്ച കുട്ടിയുടേയും അമ്മയുടേയും മൃതദേഹങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവ വൃത്തിയാക്കുന്നതിന്റെ ഭാഗമായി എടുത്തുമാറ്റിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

റോയിയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കളെയും മറ്റും പറഞ്ഞു വിശ്വസിപ്പിക്കാനും ജോളി ശ്രമിച്ചിരുന്നു. സയനൈഡ് കഴിച്ചാണ് റോയി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. റോയിയുടെ അമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയിലിന്റെ ആവശ്യപ്രകാരമാണ് റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷവും ഹൃദയാഘാതമാണു മരണകാരണമെന്നു പറഞ്ഞുപരത്താന്‍ ജോളി കാണിച്ച വ്യഗ്രതയും പൊലീസില്‍ സംശയം ഉയര്‍ത്തി.

എല്ലാ കൊലപാതകങ്ങളുടെയും കാരണം സ്വത്ത് മാത്രമല്ല. ജോളിയെ ഇപ്പോള്‍ പിടികൂടിയത് നന്നായെന്നും കുറ്റകൃത്യങ്ങള്‍ ഹറോള്‍ഡിന്റെ കഥപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഭര്‍ത്താവ് റോയിയുടെ കൊലപാതകത്തിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു മരണങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ജോളി കൂടുതല്‍പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എസ്പി പറഞ്ഞു.ജോളിയുടെ മൊഴിയില്‍ അമ്പതോളം വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. അന്നമ്മ തോമസ് ആയിരുന്നു വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. സ്വത്ത് ലഭിക്കാന്‍ വേണ്ടിയാണ് അന്നമ്മ തോമസിനെ കൊന്നത്. സ്വത്ത് നല്‍കുമെന്ന് വിശ്വസിച്ചിരുന്ന ഭര്‍തൃപിതാവ് ഇത് നല്‍കില്ലെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തെ കൊന്നത്. റോയി തോമസും ജോളിയും തമ്മില്‍ ബന്ധം വഷളായിരുന്നു. റോയിയുടെ മരണത്തില്‍ പോസ്റ്റ് മോര്‍ട്ടം വേണമെന്ന് ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടിരുന്നത് അമ്മാവന്‍ മാത്യു ആയിരുന്നു. ഇത് വൈരാഗ്യത്തിന് ഇടയാക്കി. ഷാജുവിനെ പോലെ ഭര്‍ത്താവുണ്ടായിരുന്നെങ്കില്‍ നന്നായേനെയെന്ന് ജോളി എപ്പോഴും കരുതിയിരുന്നു എന്നും എസ്പി വ്യക്തമാക്കി. 

രണ്ടുമാസം കൊണ്ട് 200പേരെ ചോദ്യം ചെയ്തു. രണ്ടു വീടുകളില്‍ റെയ്ഡ് നടത്തി. ആരും അറിഞ്ഞിട്ടില്ല, ആര്‍ക്കും പരാതിയുമില്ല. സംശയമുണ്ടെങ്കില്‍ ഇനിയും ആളുകളെ ചോദ്യം ചെയ്യും. വ്യാജ ഒസ്യത്തിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നും എസ്പി വ്യക്തമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com