മാത്യുവും ഷാജുവും അല്ലാതെ മറ്റൊരാള്‍ വീട്ടില്‍ വരുമായിരുന്നു; അത് അച്ഛന് ഇഷ്ടമായിരുന്നില്ല; നിര്‍ണായക വെളിപ്പെടുത്തലുമായി സഹോദരി

കേസില്‍ ഇപ്പോള്‍ പിടിയിലായ ജോളി, മാത്യു, പ്രജു കുമാര്‍ എന്നിവര്‍ക്ക് പുറമെ മറ്റൊരാള്‍ കൂടെയുണ്ടെന്ന് സഹോദരിയുടെ വെളിപ്പെടുത്തല്‍ 
മാത്യുവും ഷാജുവും അല്ലാതെ മറ്റൊരാള്‍ വീട്ടില്‍ വരുമായിരുന്നു; അത് അച്ഛന് ഇഷ്ടമായിരുന്നില്ല; നിര്‍ണായക വെളിപ്പെടുത്തലുമായി സഹോദരി

കൊച്ചി: കൂടത്തായി കൂട്ടക്കൊല കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി റോയിയുടെ സഹോദരി റെഞ്ചി. കേസില്‍ ഇപ്പോള്‍ പിടിയിലായ ജോളി, മാത്യു, പ്രജു കുമാര്‍ എന്നിവര്‍ക്ക് പുറമെ മറ്റൊരാള്‍ കൂടെയുണ്ടെന്ന് സഹോദരി പറയുന്നു.  മാത്യുവും ഷാജുവും അല്ലാതെ മറ്റൊരാള്‍ ആ വീട്ടില്‍ പതിവായി വരാറുണ്ടെന്നും അച്ഛന്‍ ടോം തോമസ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്നും സഹോദരി പറയുന്നു. 

ശ്രീലങ്കയില്‍ വന്നപ്പോള്‍ പിതാവ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ആളുടെ വിവരമോ കൂടുതല്‍ വിശദാംശങ്ങളോ കേസ് നടക്കുന്നതിനാല്‍ ഇപ്പോള്‍ വ്യക്തമാക്കാന്‍ പറ്റില്ലെന്നും റെഞ്ചി പറഞ്ഞു. അയാളെ പിതാവിന് ഇഷ്ടമായിരുന്നില്ല. എന്നാല്‍ റോയ് തോമസിന് എന്നാല്‍ അയാളോട് അതൃപ്തി ഉണ്ടായിരുന്നില്ല. അയാള്‍ കൊലയില്‍ ഇടപെട്ടോ എന്ന് പൊലീസ് തെളിയിക്കട്ടെ എന്നും റെഞ്ചി പറഞ്ഞു.

സ്വത്ത് നേടിയെടുക്കാനായി താനും സഹോദരന്‍ റോജോയും കെട്ടിച്ചമച്ച കേസാണിതെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ മരിച്ച പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സ്വത്ത് ലഭിക്കുന്നതിന് ഒരു തടസ്സവുമില്ല. അതുകൊണ്ട് കള്ളക്കേസാണെന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. അച്ഛന്‍ മരിച്ച സമയത്താണ് സ്വത്തുക്കളെ കുറിച്ച് സഹോദരങ്ങളുടെ ഇടയില്‍ ഒരു സംസാരം ആദ്യമായി വരുന്നത്. എന്നാല്‍ അപ്പോള്‍ റോയി അന്ന് ഒരു ഒസ്യത്ത് എടുത്തു കാണിച്ചു. 38 മുക്കാല്‍ സെന്റ് വീടും സ്ഥലവും റോയിയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമായി എഴുതിവച്ചെന്ന് കാണിക്കുന്ന ഒസ്യത്തായിരുന്നു അത്. എന്നാല്‍ അത് വ്യാജമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലായി. അതില്‍ തീയതിയോ, സ്റ്റാമ്പോ, സാക്ഷികളുടെ ഒപ്പോ ഇല്ലായിരുന്നു. ഒന്നരയേക്കര്‍ സ്ഥലം അതിന് മുമ്പ് വിറ്റിരുന്നു. അതിന്റെ പണം നഷ്ടമായെന്നാണ് പറഞ്ഞത്. മറ്റൊരു അമ്പത് സെന്റ് കൂടി പിതാവിന്റെ പേരിലുണ്ടായിരുന്നു. എന്നാല്‍ ആ സ്ഥലത്തെ കുറിച്ച് ഈ ഒസ്യത്തില്‍ ഒന്നും പറയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ആ ഒസ്യത്ത് സത്യമല്ലെന്ന് ഒറ്റനോട്ടത്തില്‍ മനസിലായെന്നും റെഞ്ചി പറയുന്നു.

റോയി മരിക്കുമ്പോഴാണ് പിന്നിട് തങ്ങള്‍ വീട്ടിലേക്ക് വരുന്നത്. അതിന് മുമ്പ് തന്നെ ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്നും തങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അതൊന്നും ബന്ധുക്കള്‍ വിശ്വസിച്ചില്ല. റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടായിട്ടും അതില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ജോളി തയ്യാറായില്ലെന്നും റെഞ്ചി പറഞ്ഞു.

ജോളി തയ്യാറാക്കിയ ഒസ്യത്ത് വ്യാജമാണെന്നും തിരുത്തല്‍ നടന്നതായും റെഞ്ചി പറഞ്ഞു. ഒസ്യത്തിലെ സാക്ഷികളെ കണ്ടപ്പോള്‍ ഞെട്ടി. വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ സഹായിച്ചെന്ന് സംശയിക്കുന്നതായും റെഞ്ചി പറഞ്ഞു. 2008ല്‍ എഴുതിയ ഒസ്യത്ത് കാണിച്ചു തന്നത് റോയി തോമസാണ്. അതില്‍ മുപ്പത്തിമൂന്നേ മുക്കാല്‍ സെന്റ് സ്ഥലവും വീടും സഹോദരനും കുടുംബത്തിനുമായി എഴുതി നല്‍കിയിരുന്നു. വായിച്ചപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ വ്യാജമാണെന്ന് മനസിലായിരുന്നു. തീയതിയും സ്റ്റാമ്പും സാക്ഷികളും ഉണ്ടായിരുന്നില്ല. ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ പിതാവ് ഇങ്ങനെ ഒരു ഒസ്യത്തെഴുതുമെന്ന് കരുതുന്നില്ല. റോജോയോട് അപ്പോള്‍ തന്നെ അത് എടുത്തുവയ്ക്കാന്‍ പറഞ്ഞു. 50 സെന്റ് സ്ഥലം കൂടി ബാക്കി ഉണ്ടായിരുന്നു. പക്ഷേ അത് ഒസ്യത്തില്‍ ഉണ്ടായിരുന്നില്ലെന്നും റെഞ്ചി വ്യക്തമാക്കി.

അച്ഛനും സഹോദരനും മരിക്കുമ്പോള്‍ താന്‍ ശ്രീലങ്കയിലായിരുന്നു. അമ്മ മരിക്കുമ്പോള്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ആ സമയത്തെല്ലാം ജോളി പറഞ്ഞത് അപ്പാടെ വിശ്വസിച്ചു. റോയി മരിച്ച ശേഷം താനും സഹോദരന്‍ റോജോയും സ്വത്ത് കൈക്കലാക്കാന്‍ വേണ്ടി കേസ് നല്‍കിയതായി ആരോപണം ഉയര്‍ന്നിരുന്നു. മാതാപിതാക്കളുടെ സ്വത്ത് മക്കള്‍ക്കുള്ളത് തന്നെയാണെന്നാണ് അവരോട് പറയാനുള്ളതെന്നും റെഞ്ചി പറയുന്നു.

ജോളി എന്‍ഐടി അധ്യാപികയാണെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. റോയ് മരിച്ച സമയത്ത് എന്‍ഐടിയില്‍ നിന്ന് ആരും കാണാന്‍ വന്നിരുന്നില്ല. അവിടെ നിന്ന് പിരിച്ച് വിട്ടു എന്നായിരുന്നു ജോളി ആ സമയത്ത് പറഞ്ഞത്. അത് വിശ്വാസ്യകരമായിരുന്നു. ജോളിയുടെ ജോലി തിരിച്ചു കിട്ടാന്‍ വല്ല സാധ്യതയുമുണ്ടോ എന്ന് അന്വേഷിക്കാന്‍ റോജോ എന്‍ഐടിയില്‍ പോയ സമയത്താണ് ജോലി വിവരം വ്യാജമാണെന്നറിഞ്ഞത്. താന്‍ ആ സമയത്ത് താന്‍ നാട്ടില്‍ ഇല്ലായിരുന്നു. മരിക്കുന്നതിന് മുമ്പ് റോയി മദ്യത്തിന് അടിമയായിരുന്നു. താന്‍ അറിയുന്ന സഹോദരനല്ലായിരുന്നു മരണസമയത്ത് റോയിയെന്നും റെഞ്ചി കൂട്ടിച്ചേര്‍ത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com