അന്വേഷണം പുതിയ തലത്തിലേക്ക് ; രാഷ്ട്രീയ നേതാക്കള്‍ അടക്കം ജോളിയുമായി അടുത്ത ബന്ധമുള്ളവര്‍ നിരീക്ഷണത്തില്‍ ; കൂടുതല്‍ അറസ്റ്റിന് സാധ്യത

പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍ തുടങ്ങിയവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്
അന്വേഷണം പുതിയ തലത്തിലേക്ക് ; രാഷ്ട്രീയ നേതാക്കള്‍ അടക്കം ജോളിയുമായി അടുത്ത ബന്ധമുള്ളവര്‍ നിരീക്ഷണത്തില്‍ ; കൂടുതല്‍ അറസ്റ്റിന് സാധ്യത

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. നിരീക്ഷണത്തിലുള്ളവരെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ കേസില്‍ റിമാന്‍ഡിലുള്ള ജോളിയെയും മാത്യുവിനെയും പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. 

പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍ തുടങ്ങിയവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ പങ്കിനെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. വ്യാജ ഒസ്യത്ത് തയ്യാറാക്കിയത് സംബന്ധിച്ചും അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്. ഇതിന് സഹായിച്ചവര്‍ അടക്കം പൊലീസിന്റെ നിരീക്ഷണത്തിലാണ്. ജോളിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ പലരെയും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 

ജോളിയുമായി അടുത്ത സൗഹൃദത്തിലുള്ളവരുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇതില്‍ സംശയമുള്ളവരെ അടുത്തദിവസം തന്നെ ചോദ്യംചെയ്യും. വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതുള്‍പ്പെടെ ഇത്തരത്തിലുള്ള ചിലരുടെ സഹായത്തോടെയാണെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഒസ്യത്തില്‍ സാക്ഷികളായി ഒപ്പിട്ടത് ഈ കുടുംബവുമായി ഒരു ബന്ധവുമുളളവരല്ല. ഇവരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു.

റോയിയുടെ മരണത്തിനുശേഷം അച്ഛന്‍ എഴുതിവെച്ചതാണെന്നു കാണിച്ച് ഒരു ഒസ്യത്ത് റോയിയുടെ സഹോദരിയെയും മറ്റും ജോളി കാണിച്ചിരുന്നു. ഇത് വെറും വെള്ളക്കടലാസിലായിരുന്നു. തീയതിയോ സാക്ഷികളോ ഒന്നുമുണ്ടായിരുന്നില്ല. ഇതിന് നിയമപരമായി സാധുതയില്ലെന്നു സഹോദരി പറയുകയും ചെയ്തു. ഇതാണ് ഒസ്യത്ത് എന്നാണ് ഇവര്‍ ധരിച്ചിരുന്നതെങ്കിലും പിന്നീട് സ്വത്ത് മറ്റൊരു ഒസ്യത്ത് പ്രകാരം ജോളിയിലേക്കു മാറ്റി രജിസ്റ്റര്‍ ചെയ്‌തെന്ന വിവരമാണു കിട്ടിയത്.

മരിച്ച ടോം തോമസിന് മറ്റ് അവകാശികള്‍ ഇല്ലെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തിയതെന്നും അറിയാന്‍ കഴിഞ്ഞു. പിന്നീട് രജിസ്‌ട്രേഷന്റെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം വാങ്ങിയപ്പോഴാണ് മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ ഒസ്യത്ത് കണ്ടത്. ഇതില്‍ തീയതിയും സാക്ഷികളുമല്ലാം ഉണ്ടായിരുന്നുവെന്ന് റോയിയുടെ സഹോദരി രഞ്ജു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com