ജോളിയില്‍ നിന്നും സിപിഎം നേതാവ് ഒരു ലക്ഷം വാങ്ങി ; ലീഗ് നേതാവിനൊപ്പമുള്ള സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ; കേസില്‍ വഴിത്തിരിവ്

ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പുവെച്ച സിപിഎം നേതാവിന്റെയും ഒരു ലീഗ് നേതാവിന്റെയും തെളിവുകളാണ് ലഭിച്ചത്
ജോളിയില്‍ നിന്നും സിപിഎം നേതാവ് ഒരു ലക്ഷം വാങ്ങി ; ലീഗ് നേതാവിനൊപ്പമുള്ള സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ; കേസില്‍ വഴിത്തിരിവ്

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലയില്‍ നിര്‍ണായക വഴിത്തിരിവ്. ജോളിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പുവെച്ച സിപിഎം നേതാവിന്റെയും ഒരു ലീഗ് നേതാവിന്റെയും തെളിവുകളാണ് ലഭിച്ചത്. സിപിഎം നേതാവ് ജോളിയില്‍ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. 

ഇദ്ദേഹം കുന്ദമംഗലത്തെ പ്രാദേശിക നേതാവാണ്. കൊല്ലപ്പെട്ട റോയി തോമസിന്റെ സുഹൃത്താണെന്നാണ് നേരത്തെ ചോദ്യം ചെയ്യലില്‍ സിപിഎം നേതാവ് പറഞ്ഞത്. എന്നാല്‍ ജോളിയുമായി ഇദ്ദേഹം നടത്തിയ ടെലഫോണ്‍ കോള്‍ റെക്കോഡുകള്‍ അടക്കം അന്വേഷണസംഘം വ്യക്തമാക്കി. ഇതോടെ ജോളിയുമായി അടുത്ത സൗഹൃദം ഉണ്ടെന്ന് സിപിഎം നേതാവ് അന്വേഷണ സംഘത്തോട് സമ്മതിച്ചു. 

ഒരു ലീഗ് നേതാവുമായും ജോളിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു. ജോളിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനുമായ ലീഗ് നേതാവാണ് വ്യാജവില്‍പത്രം തഹസില്‍ദാരുമായി ബന്ധപ്പെട്ട് സ്വത്തുകള്‍ ജോളിയുടെ പേരില്‍ മാറ്റിയെഴുത്താന്‍ സഹായിച്ചത്. ഇയാളും ജോളിയും ബാങ്കില്‍ പോയി പണമിടപാട് നടത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.  ജോളിക്ക് സഹായിയായി പ്രവർത്തിച്ച ഒരു വനിത തഹസില്‍ദാറും പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്. ഇവരാണ് ടോം തോമസിന്റെ സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റി നികുതി അടക്കാന്‍ വില്ലേജ് ഓഫീസ് അധികൃതരെ നിര്‍ബന്ധിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

വ്യാജ ഒസ്യത്ത് തയ്യാറാക്കുന്നതിലും ഈ റവന്യൂ ഉദ്യോഗസ്ഥയ്ക്ക് പങ്കുള്ളതായാണ് വിവരം. ഈ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സഹായം ചെയ്തതിന് ഇവര്‍ക്കെല്ലാം പണം നല്‍കിയതായി ജോളി പൊലീസിന് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് വഴി അന്വേഷണസംഘത്തെ മാറ്റാന്‍ ശ്രമം നടന്നിരുന്നതായും വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റവന്യൂ ഉദ്യോഗസ്ഥയെ കൂടാതെ, ഒരു ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍, ജോളിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായ അഭിഭാഷകന്‍ എന്നിവരെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com