കടയില്‍ യുവാവിന്റെ സന്ദര്‍ശനം പതിവായി; ജീവനക്കാരിയെ ഷോപ്പില്‍ നിന്നും പുറത്താക്കി; കാമുകനും സുഹൃത്തുക്കളും ഉടമയെ തല്ലിച്ചതച്ചു

അക്രമണം നടത്തിയ അഞ്ചംഗസംഘത്തെ  ഉടമയുടെ സുഹൃത്ത് കടയുടെ ഷട്ടറിട്ടു കുടുക്കി പൊലീസിനു കൈമാറി
കടയില്‍ യുവാവിന്റെ സന്ദര്‍ശനം പതിവായി; ജീവനക്കാരിയെ ഷോപ്പില്‍ നിന്നും പുറത്താക്കി; കാമുകനും സുഹൃത്തുക്കളും ഉടമയെ തല്ലിച്ചതച്ചു

പ്രണയബന്ധത്തിന്റെ പേരില്‍ ജീവനക്കാരിയെ പുറത്താക്കുകയും മോശമായി പെരുമാറുകയും ചെയ്ത ഒപ്റ്റിക്കല്‍ ഷോപ് ഉടമയെ യുവതിയുടെ കാമുകനും സുഹൃത്തുക്കളും കടയില്‍കയറി മര്‍ദ്ദിച്ചു. അക്രമണം നടത്തിയ അഞ്ചംഗസംഘത്തെ  ഉടമയുടെ സുഹൃത്ത് കടയുടെ ഷട്ടറിട്ടു കുടുക്കി പൊലീസിനു കൈമാറി. കവടിയാര്‍ സ്വദേശികളായ വൈശാഖ്(23) ദേവാന്ദ്(21) അരുണ്‍(24) വിഴിഞ്ഞം സ്വദേശി ഷാജു എസ്.കുമാര്‍(24) മണക്കാട് സ്വദേശി രാദേവ് (21) എന്നിവരെ യാണ് പിടികൂടിയത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ സ്ഥാപന ഉടമ കവടിയാര്‍ സ്വദേശി ജിനോജിന് എതിരെയും പൊലീസ് കേസെടുത്തു.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചംഗ സംഘത്തെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു . ഞായറാഴ്ച്ച രാത്രി 8.30നു മെഡിക്കല്‍കോളജ് പഴയറോഡിലെ ഒപ്റ്റിക്കല്‍ ഷോപ്പിലായിരുന്നു സംഭവം. വിഷയം ഒതുക്കി തീര്‍ക്കാന്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ മധ്യസ്ഥയില്‍ ഇന്നലെ രാത്രി മണിക്കൂറുകള്‍ നീണ്ട  ചര്‍ച്ചയ്‌ക്കൊടുവിലും പ്രശ്‌നത്തിനു പരിഹാരമായില്ല. ഒടുവിലാണു പൊലീസ് കേസെടുത്തത്. പീഡിപ്പിക്കണം എന്ന ഉദ്ദേശത്തോടെ മോശമായി പെരുമാറി എന്ന കുറ്റമാണ് കടഉടമയ്‌ക്കെതിരെ ചുമത്തിയത്.

പൊലീസ് പറഞ്ഞത്: യുവതിയുടെ കാമുകന്‍ വൈശാഖ് കടയിലെ നിത്യസന്ദര്‍ശകനായിരുന്നു. ഈ ബന്ധത്തിന്റെ പേരില്‍ യുവതിയെ കടയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കി. യുവതിയും കടയുടമയും തമ്മില്‍ ഇതിനെ ചൊല്ലി രൂക്ഷമായ വാക്കേറ്റവും നടന്നു. ഈ സമയം പുറത്തു കാത്തുനില്‍ക്കുകയായിരുന്ന വൈശാഖ് തര്‍ക്കം ഏറ്റുപിടിച്ചു.   ഇയാളും സ്ഥാപന ഉടമയുമായി വഴക്കുണ്ടാകുകയും പിന്നീട് ഇയാള്‍ തിരിച്ചുപോകുകയും ചെയ്തു. അക്രമണം പ്രതീക്ഷിച്ച ഉടമ സുഹൃത്തിനെ സാഹയത്തിനു വിളിച്ചു വരുത്തി. പിന്നാലെ വൈശാഖും സംഘവും കടയിലേക്കു പാഞ്ഞുകയറി അടിതുടങ്ങി. ഉടനെ കടയുടമയുടെ സുഹൃത്ത് പുറത്തിറങ്ങി കടയ്ക്കു ഷട്ടറിട്ട് അക്രമി സംഘത്തെ കുടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com