പൊന്നാമറ്റം തറവാടിന്റെ ദോഷം കൊണ്ട് കൂടുതല്‍ അംഗങ്ങള്‍ മരിക്കുമെന്ന് ജോളി; റോയിയുടെ ശരീരത്തിലെ തകിടിനെക്കുറിച്ചും അന്വേഷണം

തകിടിലൂടെ വിഷം അകത്തുചെല്ലാന്‍ സാധ്യതയുണ്ടോയെന്നാണ് പരിശോധിക്കുന്നത്
പൊന്നാമറ്റം തറവാടിന്റെ ദോഷം കൊണ്ട് കൂടുതല്‍ അംഗങ്ങള്‍ മരിക്കുമെന്ന് ജോളി; റോയിയുടെ ശരീരത്തിലെ തകിടിനെക്കുറിച്ചും അന്വേഷണം

കോഴിക്കോട് : ടോം തോമസിന്റെ പൊന്നാമറ്റം തറവാടിന്റെ ദോഷം കൊണ്ട് കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് കേസില്‍ അറസ്റ്റിലായ ജോളി. ഇക്കാര്യം ജോല്‍സ്യന്‍ പ്രവചിച്ചിരുന്നുവെന്ന് ജോളി അയല്‍ക്കാരെ വിശ്വസിപ്പിച്ചിരുന്നു. റോയി തോമസിന്റെ മരണം പരിഹാര ക്രിയകള്‍ക്കിടെയാണ് സംഭവിച്ചതെന്നും ജോളി അയല്‍ക്കാരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

അതിനിടെ അറസ്റ്റിലായ ജോളി ജോസഫിന്റെ ആദ്യഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിടിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. കട്ടപ്പനയിലെ ഒരു ജോല്‍സ്യന്‍ നല്‍കിയ തകിടാണ് ശരീരത്തിലുണ്ടായിരുന്നത്. തകിടിലൂടെ വിഷം അകത്തുചെല്ലാന്‍ സാധ്യതയുണ്ടോയെന്നാണ് പരിശോധിക്കുന്നത്. 

തകിടു നല്‍കിയ ജോല്‍സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയി ധരിച്ച പാന്റ്‌സിന്റെ കീശയിലുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത കോടഞ്ചേരി പൊലീസ് ഈ വസ്തുക്കള്‍ ശേഖരിച്ചെങ്കിലും പിന്നീട് ജോളി സ്‌റ്റേഷനില്‍ നല്‍കിയ അപേക്ഷ അനുസരിച്ച് വിട്ടുനല്‍കുകയായിരുന്നു.

ഈ പൊതിയിലുണ്ടായിരുന്ന പൊടി ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നല്‍കിയ വെള്ളത്തില്‍ കലര്‍ത്തിയിട്ടുണ്ടെന്നും ജോളി പൊലീസിനു നല്‍കിയ മൊഴിയിലുണ്ട്.  എന്നാല്‍ റോയിയുടെ കയ്യിലുണ്ടായിരുന്ന പൊടിയാണു മരണകാരണമെന്നു വരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന നിഗമനത്തില്‍ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. ജോളിയുടെ നാടായ കട്ടപ്പനയിലെ ജോല്‍സ്യനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com