കോഴിക്കോട്: കൂടത്തായിയിൽ ഇന്ന് നടന്ന തെളിവെടുപ്പിൽ കൊലപാതകങ്ങൾക്ക് ഉപയോഗിച്ച സയനൈഡ് കണ്ടെത്തിയതായി സൂചന. ജോളി അടക്കമുള്ള പ്രതികളുമായി പൊന്നാമറ്റം വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടെയാണ് സയനൈഡെന്ന് സംശയിക്കുന്ന പൊടികണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് വൃത്തങ്ങളാണ് ഇതു സംബന്ധിച്ചു സൂചന നൽകിയത്.
പൊന്നാമറ്റം വീട്ടിലെ ജോളി ഉപയോഗിച്ചിരുന്ന കിടപ്പുമുറിയിൽ വായുഗുളിക കുപ്പിയിലാണ് വെളുത്ത തരിപോലെയുള്ള പൊടികണ്ടെത്തിയത്. തെളിവെടുപ്പിനിടയിൽ ജോളി തന്നെയാണ് ഇതെടുത്ത് കൊടുത്തത്. കണ്ടെടുത്ത പൊടി വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചതായാണ് വിവരം.
പ്രതികളെ പൊന്നാമറ്റം തറവാട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് ഇന്ന് വെെകിട്ട് മൂന്ന് മണിയോടെ പൂര്‍ത്തിയാക്കിയിരുന്നു. പ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ എത്തിച്ച് നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം തറവാട്ടില്‍ നടന്നത്. 2002ല്‍ അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി ഉപയോഗിച്ചാണെന്ന് ജോളി മൊഴി നല്‍കിയിരുന്നു.
പൊന്നമറ്റത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മഞ്ചാടിയില്‍ മാത്യുവിന്റെ വീട്ടില്‍ പത്ത് മിനിട്ട് പരിശോധന നടത്തിയിരുന്നു. എന്‍ഐടിയിലേയും തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയാക്കി. ജോളിയെ പല തവണ കണ്ടിട്ടുണ്ടെന്ന് എന്‍ഐടി കാന്റീന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി. എന്നാല്‍ ജോളിയെ നേരിട്ട് പരിചയമില്ലെന്നും ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. എന്‍ഐടിക്ക് സമീപമുള്ള ബ്യൂട്ടി പാര്‍ലറിലും പൊലീസ് തെളിവെടുപ്പ് നടത്തി.
കൂടത്തായി കൊലപാതക പരമ്പയില്‍ ഇതുവരെ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ കൊലപാതകമുള്‍പ്പടെയുള്ള മൂന്ന് കേസുകളിലാണ് പുതുതായി കോടഞ്ചേരി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ റോയിയുടെ കൊലപാതകത്തില്‍ താമരശ്ശേരി പൊലീസ് സ്‌റ്റേഷനിലും സിലിയുടെ കൊലപാതകത്തില്‍ കോടഞ്ചേരി പൊലീസ് സ്‌റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്ന് ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ