ജോളിക്ക് സയനേഡ് നല്‍കിയത് രണ്ടുപേര്‍; ഒരാള്‍ ജീവനോടെയില്ല, കല്ലറ പൊളിച്ചാല്‍ ആത്മാക്കള്‍ പുറത്തുവരുമെന്ന് പ്രചരിപ്പിച്ചു

കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് കൈമാറാന്‍ ജ്വല്ലറി ജീവനക്കാരനായ മാത്യു രണ്ടുപേരില്‍ നിന്നു സയനേഡ്‌വാങ്ങിയെന്ന് അന്വേഷണസംഘം
ജോളിക്ക് സയനേഡ് നല്‍കിയത് രണ്ടുപേര്‍; ഒരാള്‍ ജീവനോടെയില്ല, കല്ലറ പൊളിച്ചാല്‍ ആത്മാക്കള്‍ പുറത്തുവരുമെന്ന് പ്രചരിപ്പിച്ചു


കോഴിക്കോട്:  കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് കൈമാറാന്‍ ജ്വല്ലറി ജീവനക്കാരനായ മാത്യു രണ്ടുപേരില്‍ നിന്നു സയനേഡ്‌
വാങ്ങിയെന്ന് അന്വേഷണസംഘം. ഇതില്‍ ഒരാള്‍ പ്രജികുമാറാണ്. രണ്ടാമത്തെയാള്‍ ജീവിച്ചിരിപ്പില്ല. അതിനാല്‍ ആ വ്യക്തിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാവാനിടയില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഉറപ്പിച്ചതോടെ കേസ് പൊളിക്കാന്‍ ജോളി നടത്തിയത് വന്‍ നാടകമാണ്. കല്ലറ തുറന്ന് പരിശോധന നടത്തുമെന്നറിഞ്ഞതോടെ അങ്ങനെ ചെയ്താല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് പൊന്നാമറ്റം തറവാട്ടിലും മരിച്ച മഞ്ചാടി മാത്യുവിന്റെ വീട്ടിലുമെത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഇതുവഴി വിശ്വാസം മുതലെടുത്ത് അന്വേഷണം തടസ്സപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമമെന്നും റൂറല്‍ എസ്പി കെജി സൈമണ്‍ പറയുന്നു.

'കല്ലറ തുറക്കാനുള്ള ഔദ്യോഗിക കത്ത് കൊടുത്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. കേരള പൊലീസിന്റെ ചരിത്രത്തിലോ തന്റെ അന്വേഷണ അറിവിലോ ഇത്തരമൊര് കേസ് ഉണ്ടായിട്ടില്ല. ഒരു തരത്തിലുമുള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി. ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെയാണ്. അവര്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെങ്കില്‍ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നു.അതു കൊണ്ട് തന്നെയാണ് ഈ കേസ് പഠിക്കാനായി ഐ പിഎസ് ട്രെയിനികളെ അടക്കം എത്തിച്ചത്. അത്രത്തോളം സങ്കീര്‍ണമാണ് കേസും പ്രതിയും', എസ്പി സൈമണ്‍ പറഞ്ഞു.

പൊലീസിന് ആവശ്യമുള്ളതെല്ലാം കിട്ടിക്കഴിഞ്ഞു. ജോളി ബികോം ബിരുദം പോലും പാസായിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്. അങ്ങനെയുള്ള സ്ത്രീയാണ് എന്‍ഐടി പ്രൊഫസറെന്ന് പറഞ്ഞ് നടന്നത്. എന്‍.ഐ.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതലായി അന്വേഷിച്ച് വരുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com