ജോളിയും ജോണ്‍സനും തമ്മില്‍ സൗഹൃദത്തിനും അപ്പുറമുള്ള അടുപ്പം; കൊലപാതകങ്ങളില്‍ പങ്കുണ്ടോയെന്ന് അന്വേഷണം

ഷാജുവിനെ കൊലപ്പെടുത്താനുള്ള ജോളിയുടെ നീക്കം ജോണ്‍സന്റെ അറിവോടെയായിരുന്നെന്നാണ് പൊലീസ് കരുതുന്നത്
ജോളിയും ജോണ്‍സനും തമ്മില്‍ സൗഹൃദത്തിനും അപ്പുറമുള്ള അടുപ്പം; കൊലപാതകങ്ങളില്‍ പങ്കുണ്ടോയെന്ന് അന്വേഷണം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയും സുഹൃത്ത് ജോണ്‍സനും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. സൗഹൃദത്തിന് അപ്പുറത്തുള്ള ബന്ധം ഇരുവരും തമ്മിലുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്താനുള്ള ജോളിയുടെ നീക്കം ജോണ്‍സന്റെ അറിവോടെയായിരുന്നെന്നാണ് പൊലീസ് കരുതുന്നത്. നേരത്തെ നടത്തിയ കൊലപാതകങ്ങളില്‍ ജോണ്‍സന്‍ ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

രണ്ടാം ഭര്‍ത്താവായ ഷാജുവിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ജോളി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്. ഷാജുവിനെ കൊലപ്പെടുത്തി ജോണ്‍സനെ വിവാഹം കഴിക്കാനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി ജോണ്‍സന്റെ ഭാര്യയെ കൊല്ലാനും ശ്രമിച്ചുവെന്നും ജോളി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ജോളി കോയമ്പത്തൂരില്‍ പോയത് ജോണ്‍സനെ കാണാനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഓണക്കാലത്ത് ജോളി കോയമ്പത്തൂരില്‍ പോയത് എന്തിനാണെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. ഇതിലാണ് ഇക്കാര്യം വ്യക്തമായത്.ടവര്‍ ഡംപ് പരിശോധനയിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരില്‍ താമസിച്ചു. ജോണ്‍സണും ജോളിയും ബംഗളൂരുവില്‍ പോയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. ഓണക്കാലത്ത് ജോളി വീട്ടിലില്ലായിരുന്നെന്ന് മകന്‍ റോമോ പൊലീസിന് മൊഴി നല്‍കിയിരുന്നു. കട്ടപ്പനയിലെ വീട്ടിലേക്ക് പോകുന്നെന്നാണ് പറഞ്ഞതെന്നും മകന്‍ അറിയിച്ചിരുന്നു.

എന്നാല്‍, ജോളി കട്ടപ്പനയിലെ വീട്ടില്‍ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളെന്നും അവിടെനിന്ന് കോയമ്പത്തൂരിലേക്കാണ് പോയതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.വീട്ടുകാരെ പോലും അറിയിക്കാതെ എന്തിനാണ് ജോളി കോയമ്പത്തൂരിലേക്ക് പോയതെന്നാണ് പിന്നീട് പൊലീസ് അന്വേഷണം നടത്തിയത്.

ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണ്‍ വിളിച്ചവരില്‍ ഒരാള്‍ ജോണ്‍സണാണ്. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയിട്ടുണ്ടെന്നും ജോണ്‍സണ്‍ പൊലീസിനോട് പറഞ്ഞിരുന്നു.

ജോളിയും ജോണ്‍സനും തമ്മിലുണ്ടായിരുന്നത് സൗഹൃത്തിന് അപ്പുറമുള്ള ബന്ധമാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ജോളിക്ക് ഫോണും സി്മ്മും വാങ്ങിനല്‍കിയത് ജോണ്‍സന്‍ ആണെന്ന് അ്‌ന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com