തൃശൂര്‍: ആദ്യം സിപിഎമ്മിന് മുകളില്‍ ആരോപിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനിലിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ജം ഇയത്തുല്‍ ഹിസാനിയാണെന്ന് കാല്‍നൂറ്റാണ്ടിന് ശേഷമാണ് തെളിഞ്ഞത്. സംഭവത്തിന് പിന്നില്‍ മത തീവ്രവാദ സംഘടയനയാണ് എന്ന് ആര്‍എസ്എസ് തുടക്കംമുതല്‍ ആരോപിച്ചിരുന്നുവെങ്കിലും കേസന്വേഷിച്ച കുന്നംകുളം ഡിവൈഎസ്പി ചന്ദ്രനും ഗുരുവായൂര്‍ സിഐ ശിവദാസന്‍പിള്ളയും സിപിഎമ്മാണ് കൊലപാതകം ചെയ്തത് എന്ന് വരുത്തിതീര്‍ക്കുകയായിരുന്നു.
കേസില്‍ 12 പേരെയാണ് അന്ന് പൊലീസ് പിടികൂടിയത്. ഏഴ് സിപിഎം പ്രവര്‍ത്തകരും മറ്റുള്ളവര്‍ തിരുത്തല്‍വാദി വിഭാഗം കോണ്‍ഗ്രസില്‍പ്പെട്ടവരുമായിരുന്നു. ഇതില്‍ നാല് സിപിഎം പ്രവര്‍ത്തകരെ കീഴ്‌കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.ഇവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ചില സുപ്രധാനമായ വെളിപ്പെടുത്തലുണ്ടാവുന്നത്.
ടിപി സെന്‍കുമാറാണ് തുടരന്വേഷണം നടത്തി രഹസ്യറിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. കേസില്‍ തീവ്രവാദിബന്ധം കൂടുതല്‍ അന്വേഷിക്കാന്‍ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടു. ചാവക്കാട് സ്വദേശിയായ തിരുവത്ര സ്വദേശി മൊയ്‌നുദ്ദിനാണ് പിടിയിലായത്.
തീരദേശത്ത് നടന്ന വാടാനപ്പള്ളി രാജീവ് വധക്കേസ്, മതിലകം സന്തോഷ് വധക്കേസ് എന്നിവ ക്രൈംബ്രാഞ്ച് അന്വേഷിച്ചു. ഇതിനിടെ തീവ്രവാദിബന്ധമുള്ള ഒരു എന്‍ഡിഎഫ് പ്രവര്‍ത്തകനെ പിടികൂടിയിരുന്നു. ഇയാളില്‍നിന്നാണ് ജം ഇയത്തുല്‍ സംഘടനയിലെ അംഗങ്ങളെപ്പറ്റി വിവരം കിട്ടിയത്. സെയ്തലവി അന്‍വരി എന്നയാളുടെ നേതൃത്വത്തിലുള്ള ജം ഇയത്തുല്‍ സംഘടനയിലെ അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് വിവരം ലഭിച്ചു.
സുനിലിന്റെ വീട് കാണിച്ചുകൊടുക്കുകയും അക്രമത്തില്‍ പങ്കെടുക്കുകയും ചെയ്തത് മൊയ്‌നുദീനായിരുന്നു. മറ്റ് പ്രതികള്‍ പൊലീസിന്റെ വലയിലായെന്നാണ് സൂചന.
1994 ഡിസംബര്‍ നാല് പുലര്‍ച്ചെ രണ്ടുമണിക്കാണ് ആര്‍എസ്എസ് കാര്യവാഹക് തൊഴിയൂര്‍ മനങ്കുളംവീട്ടില്‍ സുനിലി(19)നെ വീട്ടിലിനുള്ളില്‍ കയറി വെട്ടിക്കൊന്നത്. വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് കൊലയാളികള്‍ അകത്തുകടന്നു. ആയുധവുമായെത്തിയവര്‍ ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടി. നിലവിളി കേട്ടെത്തിയ സുനിലിന്റെ സഹോദരന്‍ സുബ്രഹ്മണ്യന്റെ കൈ വെട്ടിമാറ്റി. തടയാനെത്തിയ അച്ഛന്‍ കുഞ്ഞുമോനെ അടിച്ചുവീഴ്ത്തി. അമ്മയുടെ
ചെവി മുറിച്ചു. മൂന്ന് സഹോദരിമാരെയും വീട്ടിലെത്തിയ സംഘം ക്രൂരമായി ആക്രമിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ