എന്‍ഡിഎക്കൊപ്പം കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫിന് വേണ്ട; ബിഡിജെഎസിന് എതിരെ നിലപാട് കടുപ്പിച്ച് കാനം

ബിഡിജെഎസ് എന്‍ഡിഎ വിട്ട് എല്‍ഡിഎഫിലേക്കെത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് സിപിഐ
എന്‍ഡിഎക്കൊപ്പം കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫിന് വേണ്ട; ബിഡിജെഎസിന് എതിരെ നിലപാട് കടുപ്പിച്ച് കാനം

തിരുവനന്തപുരം: ബിഡിജെഎസ് എന്‍ഡിഎ വിട്ട് എല്‍ഡിഎഫിലേക്കെത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് സിപിഐ. ബിഡിജെഎസിനെ എല്‍ഡിഎഫിലെടുക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎയ്ക്ക് ഒപ്പം കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫില്‍ വേണ്ട. ബിഡിജെഎസിനെ തോല്‍പ്പിച്ചാണ് എല്‍ഡിഎഫ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുന്നണിയില്‍ പുതിയതായി ആരും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആര്‍ക്കും ഓടി കയറാവുന്ന മുന്നണി അല്ല എല്‍ഡിഎഫ് എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിഡിജെഎസിന്റെ കാര്യം ഇടതുമുന്നണി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും കാനം പറഞ്ഞിരുന്നു. നേരത്തെ, ബിഡിജെഎസ് എന്‍ഡിഎ വിടുന്നതിനെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുടെ പ്രസ്താവനകള്‍ തുഷാറും കൂട്ടരും ഇടത് പാളയത്തിലെത്തുമെന്ന അഭ്യൂഹങ്ങള്‍ പരത്തിയിരുന്നു. ബിജെപിയുമായുള്ള കൂട്ടുകെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്നന്ന് ബിഡിജെഎസിന് മനസിലാകുമെന്നും ഇനിയും എന്‍ഡിഎയില്‍ തുടരണമോ എന്ന് അവര്‍ ആലോചിക്കട്ടെയെന്നും കോടിയേരി ആലപ്പുഴയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ നിലവില്‍ എല്‍ഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തി. ഇടത് നേതാക്കള്‍ ആരും എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫും യുഡിഎഫും ബിഡിജെഎസിനെ സ്വാഗതം ചെയ്യുന്നുണ്ടെന്നും ഇപ്പോള്‍ എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കാനാണ് ബിഡിജെഎസ് തീരുമാനമെന്നും നരത്ത തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ മല്‍സരിക്കാതെ മാറി നിന്ന് പ്രതിഷേധിച്ചിട്ടും ഇടപെടാന്‍ തയ്യാറാകാതെ ബിജെപി നേതൃത്വം അവഗണിക്കുന്നതില്‍ ബിഡിജെഎസ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്‍ഡിഎയ്ക്ക് അരൂരിലും എറണാകുളത്തും വിജയസാധ്യതതയില്ലെന്ന തുഎഷാറിന്റെ പരാമര്‍ശവും മുന്നണി വിടുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് വേഗത കൂട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com