'നീല'ക്കുറിഞ്ഞി മുതല്‍ 'നീല'ക്കൊടുവേലി വരെ ; പി ഹണ്ടില്‍ കുടുങ്ങി നിരവധി ടെലിഗ്രാം ചാനലുകള്‍ ; 'നീല'ക്കുറിഞ്ഞിയില്‍ രണ്ടുലക്ഷത്തോളം അംഗങ്ങള്‍

അശ്ലീല വീഡിയോകള്‍ വ്യാപകമായതോടെ, സൈബര്‍ ഡോമിന് പുറമെ, സിബിഐ, ഇന്റര്‍പോള്‍ തുടങ്ങിയ ഏജന്‍സികളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്
'നീല'ക്കുറിഞ്ഞി മുതല്‍ 'നീല'ക്കൊടുവേലി വരെ ; പി ഹണ്ടില്‍ കുടുങ്ങി നിരവധി ടെലിഗ്രാം ചാനലുകള്‍ ; 'നീല'ക്കുറിഞ്ഞിയില്‍ രണ്ടുലക്ഷത്തോളം അംഗങ്ങള്‍


തിരുവനന്തപുരം : നവമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് വ്യാപകമായതോടെ കടുത്ത നടപടിക്കൊരുങ്ങുകയാണ് പൊലീസ്. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിലുള്ള നടപടിയുടെ ഭാഗമായി, സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിന്നായി 12 പേരെയാണ് ഇതിനകം പിടികൂടിയത്. വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകളുടെ ഗ്രൂപ്പുകളിലൂടെയാണ് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും അടക്കം വ്യാപകമായി പ്രചരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, വീഡിയോകള്‍ പങ്കുവെയ്ക്കാനും പ്രചരിപ്പിക്കാനും നിരവധി വാട്‌സാപ്പില്‍ നിരവധി അശ്ലീലഗ്രൂപ്പുകളും ടെലഗ്രാമില്‍ ഒട്ടേറെ ചാനലുകളുമാണുള്ളത്. നീലക്കുറിഞ്ഞി, നീലക്കൊടുവേലി, അധോലോകം, ആലംബം തുടങ്ങിയ പേരുകളിലാണ് ടെലഗ്രാം ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. അശ്ലീല വീഡിയോകള്‍ വ്യാപകമായതോടെ, സൈബര്‍ ഡോമിന് പുറമെ, സിബിഐ, ഇന്റര്‍പോള്‍ തുടങ്ങിയ ഏജന്‍സികളും ഇത്തരം ഗ്രൂപ്പുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

ഞായറാഴ്ച അറസ്റ്റിലായവരില്‍ ചിലര്‍ നീലക്കുറിഞ്ഞി ടെലിഗ്രാം ഗ്രൂപ്പിലുള്ളവരാണ്. മലയാളികള്‍ നിയന്ത്രിക്കുന്ന നീലക്കുറിഞ്ഞി എന്ന അശ്ലീല ഗ്രൂപ്പില്‍ ലക്ഷത്തോളം അംഗങ്ങളാണുള്ളത്. പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോണ്‍ വിഡിയോകളും ചിത്രങ്ങളും ഇതില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ടെലിഗ്രാം ഗ്രൂപ്പിന്റെ പരിധി രണ്ടു ലക്ഷമാണ്. അംഗത്വം ലഭിക്കാനായി നിരവധി യുവാക്കളാണ് ഇപ്പോഴും നീലക്കുറിഞ്ഞിക്ക് പിന്നാലെയുള്ളത്. ഡെസ്‌ക്ടോപ്പ് സിസ്റ്റങ്ങള്‍ ഉപയോഗിച്ച് വിഡിയോ കാണുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. മിക്ക പോണ്‍ വെബ്‌സൈറ്റുകള്‍ക്കും കൂടുതല്‍ സന്ദര്‍ശകരെ ലഭിക്കുന്നത് സ്മാര്‍ട് ഫോണുകളില്‍ നിന്നാണ്. ഇതിനാല്‍ തന്നെ വെബ്‌സൈറ്റുകള്‍ നിരോധിച്ചാലും വാട്‌സാപ്, ടെലിഗ്രാം വഴിയുള്ള അശ്ലീല വിഡിയോ പ്രചരണം കൂടുകയാണെന്ന് സൈബര്‍ പൊലീസ് സൂചിപ്പിക്കുന്നു. 

നീലക്കുറിഞ്ഞി ഗ്രൂപ്പില്‍ കുട്ടികളുടെ പോണ്‍ വിഡിയോകള്‍ക്കെതിരെ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ നിമിഷങ്ങള്‍ക്കം വിഡിയോ നീക്കം ചെയ്ത് അംഗത്തിനെ ബ്ലോക്ക് ചെയ്യും. ഇതിനകം തന്നെ നിരവധി പേര്‍ വിഡിയോ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാകും. സ്വന്തം മക്കളുടെയും ബന്ധുക്കളുടെയും നഗ്‌ന വിഡിയോ പോസ്റ്റ് ചെയ്തവര്‍ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം ഫോണില്‍ പകര്‍ത്തിയ പങ്കാളിയുടെ വിഡിയോകള്‍ അബദ്ധത്തില്‍ ടെലിഗ്രാം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. അംഗങ്ങള്‍ സ്വന്തമായി ചിത്രീകരിച്ച കുട്ടികളുടെ അശ്ലീല വിഡിയോകള്‍ വരെ പോസ്റ്റ് ചെയ്യുന്നവരുണ്ട്. സ്വന്തം മകളെ പീഡിപ്പിച്ച വിവരം പങ്കുവച്ച ഒരച്ഛന്‍ വരെ പൂമ്പാറ്റ എന്ന ടെലിഗ്രാം ഗ്രൂപ്പിലുണ്ടായിരുന്നു. 

ലോകത്തിനു തന്നെ വന്‍ ഭീഷണിയായ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് അംഗങ്ങള്‍ക്ക് ഒന്നിക്കാനും തന്ത്രങ്ങള്‍ മെനയാനും വാട്‌സാപ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ സഹായമാകുന്നതായും പൊലീസ് വിലയിരുത്തുന്നു. ഇന്ത്യയില്‍ നിരോധിച്ച് പോണ്‍ വെബ്‌സൈറ്റുകളെല്ലാം വിദേശരാജ്യങ്ങളില്‍ ലഭിക്കും. ഇവിടെ നിന്ന് വിഡിയോകള്‍ വാട്‌സാപ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി രാജ്യത്തെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ എത്തിയാല്‍ തടയാനാകില്ല. നെറ്റില്‍ ലഭ്യമായ ഭൂരിഭാഗം അശ്ലീല വിഡിയോകളുടെയും പകര്‍പ്പ് വാട്‌സാപ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com