മൃതദേഹാവശിഷ്ടങ്ങള്‍ ഇതുവരെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചില്ല ; കൂടത്തായിയില്‍ ശാസ്ത്രീയ പരിശോധന വൈകുന്നു

മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധനയ്ക്ക് കണ്ണൂര്‍ ഫൊറന്‍സിക് ലാബിലേക്ക് അയക്കുമെന്നാണ്  റൂറല്‍ എസ്പി വ്യക്തമാക്കിയിരുന്നത്
മൃതദേഹാവശിഷ്ടങ്ങള്‍ ഇതുവരെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചില്ല ; കൂടത്തായിയില്‍ ശാസ്ത്രീയ പരിശോധന വൈകുന്നു

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഇതുവരെ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ട്. ഇവ കണ്ണൂര്‍ ഫൊറന്‍സിക് ലാബിലേക്ക് അയക്കുമെന്നാണ് അന്വേഷണസംഘത്തലവന്‍ റൂറല്‍ എസ്പി സൈമണ്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതുവരെ സാമ്പിള്‍ കണ്ണൂര്‍ ലാബില്‍ നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചതായി ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനയ്ക്ക് സൗകര്യമുണ്ടോ, കാലപ്പഴക്കം ചെന്ന സാമ്പിളുകളില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്താനുള്ള സംവിധാനങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ലഭിക്കാത്തതാണ് ഇവ അയക്കാത്തതിന് പിന്നിലെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 


അന്നമ്മ ഒഴികെയുള്ള ഇരകള്‍ക്കെല്ലാം സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് മുഖ്യപ്രതി ജോളി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ശാസ്തീയ തെളിവുകളെ ആശ്രയിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കൂടത്തായി കൊലപാതക പരമ്പരയില്‍ റോയി തോമസിന്റെ മൃതദേഹം മാത്രമാണ് മുമ്പ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഇതില്‍ സയനൈഡിന്റെ അംശമുള്ളതായി കണ്ടെത്തിയിരുന്നു. 2011 സെപ്തംബര്‍ 30 നായിരുന്നു റോയിയുടെ കൊലപാതകം. എന്നാല്‍ ടോം തോമസിന്റെ ഇളയമകന്‍ പി എച്ച് ജോസഫിന്റെ പരാതി പ്രകാരം കോടഞ്ചേരി പൊലീസ് കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന വിലയിരുത്തലോടെ ഫയല്‍ മടക്കുകയായിരുന്നു. 

തുടര്‍ന്ന് ഈ വര്‍ഷം റോയിയുടെ സഹോദരി രഞ്ജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ബ്രാഞ്ച് അന്വേഷണം നടത്തുകയും കൊലപാതക സാധ്യത സൂചിപ്പിച്ച് മുന്‍ റൂറല്‍ എസ്പി എം അബ്ദുള്‍ കരീമിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. റൂറല്‍ എസ്പി ഈ റിപ്പോര്‍ട്ട് സഹിതം, കേസ് വീണ്ടും വിശദമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്പി അബ്ദുള്‍ ഖാദറിന് കൈമാറി. എന്നാല്‍ ഡിവൈഎസ്പി അബ്ദുള്‍ ഖാദര്‍ കോടഞ്ചേരി പൊലീസിന്റെ നിഗമനം ശരിവെച്ച്, റോയിയുടേത് ആത്മഹത്യയാണെന്ന് എഴുതി ഫയല്‍ അടയ്ക്കുകയായിരുന്നു. കുടുംബത്തിലെ എല്ലാവരും സമാനമായ രീതിയില്‍ മരിച്ചത് യാദൃശ്ചികമാണെന്നും, ഇതിന് പരസ്പര ബന്ധമില്ലെന്നുമായിരുന്നു ഡിവൈഎസ്പിയുടെ വിശദീകരണം. 

എന്നാല്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ജോര്‍ജിന്റെ വിലയിരുത്തല്‍ കണക്കിലെടുത്ത് റൂറല്‍ എസ്പി കെ ജി സൈമണ്‍ നടത്തിയ തുടരന്വേഷണത്തിലാണ് കേരളത്തെ ഞെട്ടിച്ച പരമ്പരക്കൊലപാതകത്തിന്റെ ചുരുല്‍ നിവര്‍ന്നത്. കേസില്‍ റോയിയുടെ ഭാര്യ ജോളി, സഹായികളായ എംഎസ് മാത്യു, സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാര്‍ എന്നിവര്‍ അറസ്റ്റിലാകുകയും ചെയ്തു. കാലപ്പഴക്കം ചെന്ന കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായി ആവശ്യമെങ്കില്‍ വിദേശത്തെ ലാബുകളിലും ഫൊറന്‍സിക് പരിശോധനയ്ക്കായി മൃതദേഹാവശിഷ്ടങ്ങല്‍ അയക്കുമെന്ന് ഡിജിപി സൂചിപ്പിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com