സംസാരിക്കുന്നതിനിടെ പ്രകോപിതരായി; അങ്കമാലിയില്‍ സുഹൃത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

സുഹൃത്തുക്കളായ ജോയലും ഷാജുവും തമ്മില്‍ ഒന്നര മാസം മുന്‍പുണ്ടായ വഴക്കിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് സൂചന.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. അങ്കമാലിയിലെ ചമ്പന്നൂരിലാണ് സംഭവം. പെരുമ്പാവൂര്‍ ആയത്തുപടി ജോയലാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ ഇടുക്കി സ്വദേശി തെക്കേ കളത്തിങ്കല്‍ ഷാജുവിനെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ചമ്പന്നൂരില്‍ എഫ്‌സിഐ ഗോഡൗണിനു സമീപമാണ്  സംഭവം നടന്നത്.

സുഹൃത്തുക്കളായ ജോയലും ഷാജുവും തമ്മില്‍ ഒന്നര മാസം മുന്‍പുണ്ടായ വഴക്കിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് സൂചന. ഒരു മാസം മുന്‍പുണ്ടായ വഴക്കിന് ശേഷം ഞായറാഴ്ച പകലും ഇരുവരും തമ്മില്‍ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തുവച്ച് തര്‍ക്കം ഉണ്ടായി. സുഹൃത്തുക്കള്‍ ഇടപെട്ടാണ് രണ്ടുപേരെയും പറഞ്ഞു വിട്ടത്.

ഇതിന്റെ തുടര്‍ച്ചയായാണ് രാത്രി ജോയല്‍, ചമ്പന്നൂരില്‍ ഷാജു താമസിക്കുന്ന വാടക വീട്ടില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംസാരിച്ചു നില്‍ക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് ഷാജു കത്തിയെടുത്ത് ജോയലിനെ കുത്തിവീഴ്ത്തുകയായിരുന്നു.

സംഭവസമയത്ത് സമീപത്തെ വീടുകളില്‍ ഉണ്ടായിരുന്നവര്‍ പള്ളിയില്‍ പോയിരിക്കുകയായിരുന്നു. അതിനാല്‍ ഒമ്പതരയോടെയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാര്‍ ജോയലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജുവിനെ പൊലീസ് പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com