സാവിത്രിയെ മകന്‍ കുഴിച്ചുമൂടിയത് ജീവനോടെ ?; അതിക്രൂര മര്‍ദനത്തില്‍ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞു ; പുലര്‍ച്ചെ വീട്ടിലെത്തിയ ആളെ തിരഞ്ഞ് പൊലീസ്

മൃതദേഹം മറവുചെയ്യാന്‍ സുനിലിനെ സഹായിക്കാന്‍ രാത്രി വന്നത് ആരാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്
സാവിത്രിയെ മകന്‍ കുഴിച്ചുമൂടിയത് ജീവനോടെ ?; അതിക്രൂര മര്‍ദനത്തില്‍ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞു ; പുലര്‍ച്ചെ വീട്ടിലെത്തിയ ആളെ തിരഞ്ഞ് പൊലീസ്


കൊല്ലം : കൊല്ലം ചെമ്മാന്‍മുക്ക് നീതിനഗറില്‍ സാവിത്രിയെ മകന്‍ സുനില്‍ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് സംശയം. അമ്മ ക്രൂരമര്‍ദനത്തിന് വിധേയയായതായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സുനിലിന്റെ അതിക്രൂര മര്‍ദനത്തില്‍ അമ്മ സാവിത്രിയുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. നിലത്തിട്ടു ചവിട്ടിയപ്പോഴാണ് വാരിയെല്ലുകള്‍ ഒടിഞ്ഞത്. 

സാവിത്രിയുടെ തലയ്ക്കു പിന്നില്‍ ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്. ഇത് തല പിടിച്ചു ഭിത്തിയിലിടിച്ചപ്പോള്‍ ഉണ്ടായതാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ശ്വാസം മുട്ടിയതാണ് മരണ കാരണം. ഒന്നുകില്‍ കഴുത്തു ഞെരിച്ചു കൊന്നതാകാം. അല്ലെങ്കില്‍ മര്‍ദനത്തില്‍ ബോധരഹിതയായി വീണ അമ്മ മരിച്ചെന്നു കരുതി മകന്‍ കുഴിയിലിട്ടു മൂടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഇക്കാര്യം വ്യക്തമാകൂ. 

അതിനിടെ, മൃതദേഹം മറവുചെയ്യാന്‍ സുനിലിനെ സഹായിക്കാന്‍ രാത്രി വന്നത് ആരാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെ വീടിനു സമീപത്തായി ഒരു ഓട്ടോറിക്ഷ വന്നിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതു സുനിലിന്റെ സുഹൃത്ത് കുട്ടന്‍ ആണെന്ന  നിഗമനത്തിലാണ് പൊലീസ്. തുടര്‍ന്നു കനത്ത മഴയില്‍ വീടിന്റെ വടക്കുവശത്തു മതിലിനോട് ചേര്‍ന്നു കുഴിയെടുത്ത് മൃതദേഹം മറവു ചെയ്യുകയായിരുന്നു. 

മണ്ണിളകിയത് പുറത്തു കാണാതിരിക്കാന്‍ കുഴിയെടുത്തതിനു മുകളില്‍ പാത്രങ്ങളില്‍ വെള്ളം നിറച്ചു വച്ചു. പൊലീസ് പലതവണ വീട്ടില്‍ പരിശോധനയ്ക്കു വന്നിട്ടും മൃതദേഹം കണ്ടെത്താതിരുന്നത് പാത്രങ്ങള്‍ കുഴിക്കു മുകളിലിരുന്നതിനാലാണ്. സാവിത്രി മരിച്ചെന്ന് ബോധ്യപ്പെട്ടതോടെ തൊട്ടടുത്ത വീടിന്റെ പടിയില്‍ തലയ്ക്കു കൈ കൊടുത്തിരുന്ന സുനിലിനെ കണ്ട് കാര്യം തിരക്കിയപ്പോള്‍, താന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് പിണങ്ങി വസ്ത്രങ്ങളുമെടുത്ത് സാവിത്രി വീട്ടില്‍ നിന്നിറങ്ങിപ്പോയെന്ന് ഇയാള്‍ പറഞ്ഞതായും അയല്‍ക്കാര്‍ പൊലീസിനോട് വെളിപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com