'പ്രതികരിച്ചാൽ വേശ്യ'; ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങി ജസ്‍ല

ഫിറോസ് താനടങ്ങുന്ന സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചെന്ന് ജസ്‍ല
'പ്രതികരിച്ചാൽ വേശ്യ'; ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങി ജസ്‍ല

തിരുവനന്തപുരം:  ഫേസ്ബുക്ക് ലൈവിലൂടെ തന്നെ അപമാനിച്ച ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങി കെഎസ്‍യു മലപ്പുറം മുൻ ജില്ലാ വൈസ് പ്രസിഡന്റ് ജസ്‍ല മാടശ്ശേരി. സ്വയം ഒരു നന്മമരമാണെന്ന് പ്രഖ്യാപിക്കുന്ന ഫിറോസ് താനടങ്ങുന്ന സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചെന്ന് ഫേസ്ബുക്കിൽ ജസ്‍ല പറഞ്ഞു.

"ഞാനുൾപ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്നു വിളിച്ച് അപമാനിച്ചിരിക്കുന്നത്. സ്വയം പ്രഖ്യാപിത നൻമമരത്തിന് യോജിച്ചതല്ല വിഡിയോയിലുള്ള വാക്കുകൾ. ഫിറോസിന് രാഷ്ട്രീയം പാടില്ലെന്ന് പറയുന്നില്ല. പക്ഷേ വാക്കൊന്നും പ്രവൃത്തി മറ്റൊന്നുമാകുമ്പോൾ അത് ചോദ്യം ചെയ്യപ്പെടും, ജസ്‍ല ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു.

മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥി എംസി കമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതിന് ഫിറോസിനെ വിമർശിച്ച് ജസ്ല രം​ഗത്തെത്തിയിരുന്നു. ഇതിന് എതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഫിറോസ് സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തിയത്.

'എന്നെക്കുറിച്ച വളരെ മോശമായ രീതിയില്‍ ഒരു സ്ത്രീ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയത് കണ്ടു. ഒരു സ്ത്രീ എന്നു പറയുമ്പോള്‍, ഒരു കുടംബത്തിന് ഒതുങ്ങാത്ത സ്ത്രീ, നാട്ടുകാര്‍ക്ക് മുഴുവന്‍ മോശമായ രീതിയില്‍, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പച്ചക്ക് വേശ്യാവൃത്തി നടത്തുന്ന ഒരു സ്ത്രീ, അത്തരം ഒരു സ്ത്രീ എനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ ഫിറോസ് കുന്നംപറമ്പിലിന് ഒന്നും സംഭവിക്കില്ല. കുറച്ചു മാന്യതയൊക്കെ ഉള്ള ആളാണ് ഇതൊക്കെ പറയുന്നതെങ്കില്‍ അത് കാണുകയും ചെയ്യുന്ന ആളുകള്‍ക്ക് ഒരു രസമൊക്കെ തോന്നും. അതല്ലാതെ, ജീവിതത്തില്‍ ഒരാള്‍ക്കും ഉപകാരമില്ലാത്ത, അവനവന്റെ ശരീര സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഇത്തരത്തിലുള്ള മോശമായ സ്ത്രീ എനിക്കെതിരെ പോസ്റ്റിട്ടതുകൊണ്ട് എനിക്കൊരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അവര്‍ പ്രവാചകനെവരെ അവരുടെ പേജിലൂടെ അവഹേളിച്ച സ്ത്രീയാണ്'- എന്നിങ്ങനെയാണ് ഫിറോസ് വീഡിയോയില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com