മരട് ഫ്‌ലാറ്റ് കേസ് : നിര്‍മ്മാണ കമ്പനി ഉടമ അടക്കം മൂന്നുപേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

മരട് നഗരസഭയിലെ മൂന്ന് മുന്‍ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്‌
മരട് ഫ്‌ലാറ്റ് കേസ് : നിര്‍മ്മാണ കമ്പനി ഉടമ അടക്കം മൂന്നുപേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍


കൊച്ചി : മരട് ഫ്‌ലാറ്റ് കേസില്‍ മൂന്നുപേര്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍. ഒരു ഫ്‌ലാറ്റ് നിര്‍മ്മാണ കമ്പനി ഉടമയും രണ്ട് ഉദ്യോഗസ്ഥരുമാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ള്. ഫലാറ്റ് നിര്‍മ്മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്. 

ഹോളി ഫെയ്ത്ത് ഉടമയാണ് സാനി ഫ്രാന്‍സിസ്. ഇദ്ദേഹത്തെ കമ്പനിയുടെ ഓഫീസില്‍ നിന്നും ഉച്ചയോടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കേസില്‍ മരട് നഗരസഭ ജീവനക്കാരനായിരുന്ന ജയറാമിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഫ്‌ലാറ്റ് നിര്‍മ്മിച്ച സമയത്ത് നഗരസഭയില്‍ ജോലി ചെയ്തിരുന്നവരാണ് പ്രതി ചേര്‍ത്ത ഉദ്യോഗസ്ഥര്‍. ഫ്‌ലാറ്റുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ ഇവര്‍ക്ക് വ്യക്തമായ പങ്കുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

നേരത്തെ മരടിലെ ഫ്‌ലാറ്റ് ഉടമകളായ ഹോളിഫെയ്ത്തിന്റെ എംഡി സാനി ഫ്രാന്‍സിസ്, ആല്‍ഫ വെഞ്ചേഴ്‌സ് എംഡി പോള്‍രാജ്, ജെയിന്‍ കോറല്‍ കേവ് ഉടമ സന്ദീപ് മേത്ത എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. മൂന്ന് ഫ്‌ലാറ്റ് നിര്‍മ്മാതാക്കളോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. തീരദേശപരിപാലന നിയമം ലംഘിച്ചതിന് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും, ഇവരില്‍ നിന്നും പണം ഈടാക്കി ഫ്‌ലാറ്റ് ഉടമകള്‍ക്ക് നല്‍കാനുമാണ് സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com