ലൈംഗിക പീഡനക്കേസ് : എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയി കോടിയേരിയുടെ ഹര്‍ജി കോടതി രണ്ടു വര്‍ഷത്തേക്ക് മാറ്റിവെച്ചു

കേസില്‍ ഡിഎന്‍എ പരിശോധന ഫലം ലഭിക്കാന്‍ വൈകുമെന്നത് പരിഗണിച്ചാണ്  ബോംബെ ഹൈക്കോടതി ഹര്‍ജി മാറ്റിവെച്ചത്
ലൈംഗിക പീഡനക്കേസ് : എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയി കോടിയേരിയുടെ ഹര്‍ജി കോടതി രണ്ടു വര്‍ഷത്തേക്ക് മാറ്റിവെച്ചു

മുംബൈ: ലൈംഗിക പീഡനക്കേസില്‍ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു. ഹര്‍ജി പരിഗണിക്കുന്നത് 2021 ജൂണ്‍ മാസത്തിലേക്കാണ് ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാറ്റിവെച്ചത്. 

കേസില്‍ ഡിഎന്‍എ പരിശോധന ഫലം ലഭിക്കാന്‍ വൈകുമെന്നത് പരിഗണിച്ചാണ്  ബോംബെ ഹൈക്കോടതി ഹര്‍ജി മാറ്റിവെച്ചത്. ഡിഎന്‍എ. പരിശോധന ഫലം ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. ഡിഎന്‍എ പരിശോധന നടത്തുന്ന ലാബില്‍ നേരത്തെയുള്ള ഒട്ടേറെ കേസുകളുടെ പരിശോധന നടക്കാനുണ്ടെന്നും അതിനാല്‍ ബിനോയ് കോടിയേരിയുടെ കേസിലെ ഫലം ലഭിക്കാന്‍ താമസമുണ്ടാകുമെന്നുമായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്. 

ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് മുംബൈ ഓഷിവാര പൊലീസ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. ദുബായില്‍ വെച്ച് ബാര്‍ ഡാന്‍സറായ തന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. മുംബൈയിലേക്ക് കൊണ്ടുവന്ന തന്നെയും കുട്ടിയെയും ബിനോയിയാണ് സംരക്ഷിച്ചിരുന്നത്. 

കുട്ടിയുടെ പിതാവ് ബിനോയി ആണെന്നും, തനിക്കും കുട്ടിക്കും ബിനോയി കോടിയേരി ചെലവിന് നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു. യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയ് കോടിയേരിയാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഡിഎന്‍എ പരിശോധന നടത്താന്‍ ബിനോയ് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കോടതിയുടെ കര്‍ശന നിര്‍ദേശത്തെതുടര്‍ന്ന് രക്തസാമ്പിള്‍ നല്‍കുകയായിരുന്നു. ഇതിനിടെയാണ് തനിക്കെതിരെയുള്ള എഫ്‌ഐആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com