വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല, പ്രതിശ്രുത വരനെതിരെ ബലാത്സംഗ കേസ് നല്‍കി യുവതി; 31കാരന്‍ അറസ്റ്റില്‍; രണ്ട് ദിവസം മുന്‍പത്തെ സെല്‍ഫി കണ്ട് ഞെട്ടി പൊലീസ്‌

തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് അഭിഭാഷകനൊപ്പമെത്തി 27കാരി പരാതി നല്‍കിയത്
വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല, പ്രതിശ്രുത വരനെതിരെ ബലാത്സംഗ കേസ് നല്‍കി യുവതി; 31കാരന്‍ അറസ്റ്റില്‍; രണ്ട് ദിവസം മുന്‍പത്തെ സെല്‍ഫി കണ്ട് ഞെട്ടി പൊലീസ്‌

തിരുവനന്തപുരം; സൗന്ദര്യപ്പിണക്കത്തിന്റെ പേരില്‍ ഫോണ്‍കോള്‍ എടുക്കാതിരുന്ന പ്രതിശ്രുത വരനെതിരേ  ബലാത്സംഗ കേസ് നല്‍കി യുവതി. വിവാഹനിശ്ചയം കഴിഞ്ഞ് ഡിസംബറില്‍ വിവാഹം കഴിക്കാനിരിക്കുന്ന യുവാവിന്റേയും യുവതിയുടേയും പിണക്കമാണ് പൊലീസ് സ്റ്റേഷന്‍ കയറിയത്. പീഡനക്കുറ്റം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് പരാതിയ്ക്ക് പിന്നിലെ  സത്യം പൊലീസ് അറിയുന്നത്.

തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് അഭിഭാഷകനൊപ്പമെത്തി 27കാരി പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തരത്തിലുള്ള നിരവധി പരാതികളാണ് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. അതിനാല്‍ അതിലൊരു പരാതിയായിരിക്കും എന്നാണ് പൊലീസ് ചിന്തിച്ചത്. പരാതി ലഭിച്ച ഉടനെ ആരോപണ വിധേയനായ 31കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദിവസം മുഴുവന്‍ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയതെന്ന് പിന്നീടാണ് പൊലീസ് അറിയുന്നത്.

രണ്ട് ദിവസം മുന്‍പ് രാത്രിയില്‍ യുവതിയ്‌ക്കൊപ്പമെടുത്ത സെല്‍ഫി കാണിച്ചതോടെയാണ് പൊലീസിന് പരാതിയില്‍ സംശയം തോന്നിയത്. യുവതിയെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും യുവാവ് വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞതാണെന്നും പിണങ്ങിയതിനെ തുടര്‍ന്ന് ഫോണ്‍ എടുക്കാത്തതിന്റെ ദേഷ്യത്തിലാണ് പരാതി നല്‍കിയതെന്നും കണ്ടെത്തി.

പരാതി നല്‍കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസമാണ് ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നത്. തുടര്‍ന്ന് യുവതിയെ വിവാഹം കഴിക്കില്ലെന്ന് യുവാവ് പറഞ്ഞു. അന്നു മുഴുവന്‍ യുവാവിനെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. ഇതോടെയാണ് യുവതി പീഡന പരാതി നല്‍കിയത്. അപ്പോഴത്തെ ദേഷ്യത്തിനാണ് യുവതി പരാതി നല്‍കിയതെന്നും പിന്നീട് ഇതിന്റെ പേരില്‍ കുറ്റബോധമുണ്ടായെന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണെന്നും തമ്പാനൂര്‍ പൊലീസ് വ്യക്തമാക്കി.

യുവതിയും യുവാവും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് രണ്ടു വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. പീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം അറിയുന്നത്. ഈ വര്‍ഷം ഏപ്രിലിലാണ് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞത്. ഡിസംബറിലാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com