തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ പ്രതി നസീമില്‍ നിന്ന് പൂജപ്പുര ജയിലില്‍വച്ച് കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി തടവുപുള്ളികളെ പാര്‍പ്പിച്ച ബ്ലോക്കുകളില്‍ പൊലിസ് നടത്തിയ തെരച്ചിലിലാണ് നസീമില്‍ നിന്ന് കഞ്ചാവും ബീഡിയും ഹാന്‍സുമടക്കമുള്ള നിരോധിത സാധനങ്ങള്‍ കണ്ടെത്തിയത്. നസീമിനു പുറമേ ആറ് സഹ തടവുകാരില്‍ നിന്നും കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കള്‍ പിടികൂടി.
ഇന്നലെ വൈകിട്ട് ഏഴു മുതല്‍ ഒൻപത് വരെയായിരുന്നു ഡിജിപിയുടെ നിര്‍ദേശാനുസരണം ജയില്‍ സൂപ്രണ്ട് ബി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജയിലിലെ എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തിയത്. നസീമിനെ പാര്‍പ്പിച്ചിട്ടുള്ള എട്ടാം ബ്ലോക്ക്, ഹോസ്പിറ്റില്‍ ബ്ലോക്ക്, നാല്, എട്ട്, പന്ത്രണ്ട് തുടങ്ങിയ ബ്ലോക്കുകളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. ജയിലില്‍ നിരോധിത ലഹരി വസ്തുക്കള്‍ കടത്തിയതുമായി ബന്ധപ്പെട്ട് നസീമടക്കം ഏഴ് തടവുകാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് പൂജപ്പുര പൊലിസിന് കത്ത് നല്‍കി.
യൂണിവേഴ്സിറ്റി കോളജില്‍ സഹപാഠിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമാണ് നസീം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ