സുകുമാരന്‍ നായര്‍ ഈഴവ വിരോധി, എന്‍എസ്എസിന് മാടമ്പി സ്വഭാവം; പരസ്യ വോട്ടുപിടിത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്ന് വെളളാപ്പളളി

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഈഴവ വിരോധിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍
സുകുമാരന്‍ നായര്‍ ഈഴവ വിരോധി, എന്‍എസ്എസിന് മാടമ്പി സ്വഭാവം; പരസ്യ വോട്ടുപിടിത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്ന് വെളളാപ്പളളി

ആലപ്പുഴ:  എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഈഴവ വിരോധിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എന്‍എസ്എസ് നേതൃത്വം മാടമ്പി സ്വഭാവമാണ് കാണിക്കുന്നതെന്നും വെളളാപ്പളളി നടേശന്‍ കുറ്റപ്പെടുത്തി. ഉപതെരഞ്ഞെടുപ്പില്‍ നിക്ഷ്പക്ഷ നിലപാടാണ് സ്വീകരിക്കുക. ആരെയും പിന്താങ്ങില്ലെന്നും വെളളാപ്പളളി മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിന് പരസ്യമായി പിന്തുണ നല്‍കുന്ന എന്‍എസ്എസ് നിലപാട് ശരിയല്ല. ഒരു സമുദായ സംഘടന പരസ്യമായി വോട്ടു തേടുന്നത് കേരളത്തെ ഭ്രാന്താലയമാക്കുന്നതിന്റെ സ്പീഡ് കൂട്ടുന്ന നടപടിയാണ്. കേരളം ഭ്രാന്താലയമാകില്ലെങ്കിലും വിഷതുളളി വീഴ്ത്താന്‍ ഇതുവഴി സാധിക്കുമെന്നും വെളളാപ്പളളി പറഞ്ഞു.ഒരാള്‍ വോട്ടുതേടി ഇറങ്ങുമ്പോള്‍ മറ്റുളളവരും ഇത്തരത്തില്‍ ഇറങ്ങില്ലേ. ഇത് സമുദായ  ധ്രുവീകരണത്തിന് ഇടയാക്കും. ജാതി വിദ്വേഷം ഉണ്ടാക്കാനെ ഇത് ഉപകരിക്കൂവെന്നും വെളളാപ്പളളി പറഞ്ഞു.

നിലവിലെ എന്‍എസ്എസ് നേതൃത്വത്തിന് ഈഴവ വിഭാഗത്തോട് എപ്പോഴും അവഗണനയാണ്. ഈഴവന്‍ മുഖ്യമന്ത്രിയായാല്‍ തേജോവധം ചെയ്യുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. സവര്‍ണനെ ഉയര്‍ന്ന തലങ്ങളില്‍ പ്രതിഷ്ഠിക്കണമെന്ന ഒറ്റ ചിന്ത മാത്രമേ അവര്‍ക്ക് ഉളളൂ. മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത വിളിക്കുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിഎസിനെയും ചീത്തവിളിച്ചു.പിന്നോക്ക വിഭാഗങ്ങളോട് പ്രത്യേകിച്ച് ഈഴവവിഭാഗത്തോട് കടുത്ത നിലപാടാണ് നിലവിലെ എന്‍എസ്എസ് നേതൃത്വം സ്വീകരിക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് പറഞ്ഞാല്‍ എല്ലാ നായന്മാരും കേള്‍ക്കണമെന്നില്ല. കുടുംബയോഗങ്ങള്‍ പലതും സമാധാനത്തോടെയല്ല അവസാനിച്ചിട്ടുളളത്. നിരവധിപ്പേര്‍ എന്‍എസ്എസ് നേതൃത്വത്തിന്റെ നിലപാടിന് എതിരെ ശബ്ദം ഉയര്‍ത്തിയില്ലേ എന്നും വെളളാപ്പളളി ചോദിച്ചു. രാജ്യത്തിന്റെ മഹാഭൂരിപക്ഷം സമ്പത്തും ഇവരല്ലേ കൊണ്ടുപോകുന്നതെന്നും വെളളാപ്പളളി ചോദിച്ചു.

അരൂരില്‍ പ്രവചനം സാധ്യമല്ല. രണ്ടുകൂട്ടരും വാശിയോടെയാണ് മത്സരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ നിക്ഷ്പക്ഷ നിലപാടാണ് സ്വീകരിക്കുക. ആരെയും പിന്താങ്ങില്ലെന്നും വെളളാപ്പളളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com