കലാശക്കൊട്ടുകളില്‍ പങ്കെടുക്കാറില്ല; വിവാദം അനാവശ്യമെന്ന് അടൂര്‍ പ്രകാശ്

കോന്നി ഉപതെരഞ്ഞെടുപ്പ് കലാശക്കൊട്ടില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി അടൂര്‍ പ്രകാശ് എംപി.
കലാശക്കൊട്ടുകളില്‍ പങ്കെടുക്കാറില്ല; വിവാദം അനാവശ്യമെന്ന് അടൂര്‍ പ്രകാശ്

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പ് കലാശക്കൊട്ടില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി അടൂര്‍ പ്രകാശ് എംപി. കോന്നിയില്‍ കലാശക്കൊട്ടിന് എത്തിയില്ലെന്ന വിവാദം അനാവശ്യമാണെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. മുന്‍കാലങ്ങളിലും താന്‍ കലാശകൊട്ടില്‍ പങ്കെടുക്കാറില്ല. വൈകിട്ട് ആറുവരെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. യുഡിഎഫില്‍ അനൈക്യമാണെന്ന തരത്തില്‍ വാഖ്യാനിക്കുനത് നിര്‍ഭാഗ്യകരമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ അടൂര്‍ പ്രകാശും നേതൃത്വവും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. പി മോഹന്‍രാജിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം താന്‍ അറിഞ്ഞില്ലെന്ന് തുറന്നു പറയുകയും ചെയ്തു. പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നു പറഞ്ഞതോടെ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ഥി ആക്കാത്തതിലുള്ള നീരസമായിരുന്നു അടൂര്‍പ്രകാശിന്.

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുളള പരസ്യപ്രചാരണം ശനിയാഴ്ച വൈകിട്ട് ആവേശകരമായി സമാപിച്ചു. പ്രചാരണാവേശം കൊടുമുടിയേറ്റി മുന്നണികളുടെ പ്രവര്‍ത്തകര്‍ മണ്ഡലങ്ങളുടെ വിവിധകേന്ദ്രങ്ങളില്‍ കളം നിറഞ്ഞു. മുന്‍നിര നേതാക്കളെ ഒപ്പം കൂട്ടിയായിയിരുന്നു സ്ഥാനാര്‍ഥികളുടെ അവസാനവട്ട റോഡ് ഷോ. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും കോന്നിയിലും ത്രികോണ മത്സരവീര്യം പ്രകടമാക്കിയായിരുന്നു കലാശക്കൊട്ട്. അരൂരിലും എറണാകുളത്തും പ്രധാനകേന്ദ്രങ്ങളില്‍ മുന്നണികള്‍ ആവേശത്തോടെ പ്രചാണത്തിന് അവസാനം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com