അഴിമതിക്കാര്‍ക്ക് വീട്ടില്‍ക്കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥ വരും; ജനങ്ങളാണ് യജമാനന്‍മാര്‍, ഉദ്യോഗസ്ഥരല്ല: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അഴിമതി കാട്ടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടില്‍ കിടുന്നറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍ ചിത്രം

കണ്ണൂര്‍: അഴിമതി കാട്ടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടില്‍ കിടുന്നറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 
അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ പോയി കിടക്കേണ്ടി വരുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ ജനസേവകാരാണെന്ന കാര്യം മറന്ന് പോകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഗവ.സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയാണ് കേരളത്തിനുള്ളത്. അതിനര്‍ത്ഥം അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളില്‍ അത്തരത്തിലുള്ള ദുശീലമുണ്ട്. ഉയര്‍ന്ന തലങ്ങളിലും ഭരണതലത്തിലും ഭരണനേതൃതലത്തിലും അഴിമതിയുടെ ലാഞ്ചനയേ ഇല്ല. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും-മുഖ്യമന്ത്രി പറഞ്ഞു.

സൈ്വര്യമായി ജീവിക്കുക എന്നതാണ് പ്രധാനമെന്നും, ന്യായമായ ശമ്പളം എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓഫീസുകളില്‍ വരുന്ന ആളുകളുടെ ആവശ്യം പെട്ടെന്ന് നടക്കണമെന്ന ആഗ്രഹത്തെ ചൂഷണം ചെയ്യാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതുകൊണ്ടാണ് അഴിമതി വ്യാപിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഉദ്യോഗസ്ഥര്‍ ജനസേവകാരാണ് എന്ന കാര്യം മറന്ന് പോകരുത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്‍.
ഉദ്യോഗസ്ഥരല്ല യജമാനന്മാര്‍. യഥാര്‍ത്ഥ യജമാനന്മാരെ ഭൃത്യരായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com