കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളത്തിന് പുറമെ തൃശൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് അവധി പ്രഖ്യാപിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. അന്നേ ദിവസം ജില്ലയിലെ എല്ലാ അങ്കണവാടികളും തുറന്നു പ്രവര്‍ത്തിക്കേണ്ടതും പോഷകാഹാര വിതരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമാണ്. നാളത്തെ അധ്യയനം മറ്റൊരു ദിവസത്തേക്ക് ക്രമീകരിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കലക്ടർ വ്യക്തമാക്കി.
നേരത്തെ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കലക്ടർ അറിയിച്ചു. തിങ്കളാഴ്ചയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി നൽകിയിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയും, കോട്ടയം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസം അതീവജാഗ്രതാ നിര്‍ദേശവുമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യും.
എറണാകുളം സൌത്ത് റയില്‍വേ സ്‌റ്റേഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്, ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് എന്നിവ യാത്ര തുടങ്ങി. കനത്ത മഴയില്‍ കേരളമെമ്പാടും ട്രെയിന്‍ ഗതാഗതം സാരമായി തടസ്സപ്പെട്ടിരുന്നു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ 20 സെന്റിമീറ്ററിലധികം മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ