'ഒരേ വീട്ടില്‍ രണ്ട് നബീസ, സ്ലിപ്പ് മാറിപ്പോയതാണ്'; മഞ്ചേശ്വരത്തെ കള്ളവോട്ടില്‍ പ്രതികരിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്
കാസർഗോഡ്: മഞ്ചേശ്വരം മണ്ഡലത്തില്‍ യുവതി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഒരേ വീട്ടില്‍ രണ്ട് നബീസയുണ്ടായതാണ് പ്രശ്നത്തിന് കാരണമെന്നും വോട്ടര്‍ സ്ലിപ്പ് എടുത്ത് കൊണ്ടുവന്നത് മാറിപ്പോയി എന്നതല്ലാതെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"വോട്ട് ചെയ്യാൻ വന്ന നബീസ സ്വന്തം ഐഡി കാർഡും കൊണ്ടാണ് വന്നത്. കള്ളവോട്ട് ചെയ്യാൻ വന്നതാണെങ്കിൽ സ്വന്തം ഐഡി കാർഡ് കൊണ്ടാണോ വരിക?", ഉണ്ണിത്താൻ ചോദിച്ചു. നബീസയെ കസ്റ്റഡിയിലെടുത്തത് തെറ്റാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു.
വോര്‍ക്കാടി ബാക്രബയലിലെ 42-ാം ബൂത്തിലാണ് സംഭവം. വോട്ടര്‍പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നബീസ പിടിയിലായത്. നബീസയ്ക്ക് മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടില്ല. പ്രിസൈഡിങ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നബീസയെ അറസ്റ്റ് ചെയ്തത്. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തി. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ