സബ് സ്റ്റേഷനിൽ ഒന്നരമീറ്റർ ഉയരത്തിൽ വെളളം കയറി, കൊച്ചിയിൽ വൈദ്യുതി മുടങ്ങും; കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് 

ന​ഗരത്തിൽ പെയ്ത ശക്തമായ മഴയിൽ കലൂർ  സബ്സ്റ്റേഷനില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ വെള്ളം കയറി
സബ് സ്റ്റേഷനിൽ ഒന്നരമീറ്റർ ഉയരത്തിൽ വെളളം കയറി, കൊച്ചിയിൽ വൈദ്യുതി മുടങ്ങും; കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് 

കൊച്ചി: ന​ഗരത്തിൽ പെയ്ത ശക്തമായ മഴയിൽ കലൂർ  സബ്സ്റ്റേഷനില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ വെള്ളം കയറി. ഇതോടെ കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം സെക്ഷനുകളില്‍ വൈദ്യുതി  മുടങ്ങുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. നാളെയേ വൈദ്യുതി പൂർണമായി പുനഃസ്ഥാപിക്കാനാകൂവെന്നാണ് റിപ്പോർട്ടുകൾ. ഫയര്‍ഫോഴ്സ് 10 പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ശ്രമിക്കുകയാണ്.

അതേസമയം ന്യൂനമര്‍ദം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ചുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ഏഴ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് അതി തീവ്ര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ അഞ്ചു ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം ഒഴികെ ബാക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി, ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com