കൊച്ചി : വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ എന്റെ ഉദ്ദേശങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടുകയും , ജീവിതത്തില്‍ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് മാനസീക വിഷമം ഉണ്ടാക്കുന്നതാണെന്നും ഞാന്‍ മനസിലാക്കുന്നു. 'വിധി ബലാത്സംഗം പോലെ; ചെറുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക' എന്ന് കൊച്ചിയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് അന്ന ഹൈബി ഈഡൻ നടത്തിയ പരാമർശം വിവാദമായിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്ന ഖേദപ്രകടനവുമായി രംഗത്തുവന്നത്. അമിതാഭ് ബച്ചന്‍ എ ബി സി എല്‍ എന്ന പരിപാടി നടത്തി ആകെ പൊളിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം നടത്തിയ ഒരു പരാമര്ശമായിരുന്നു ഞാനും കുറിച്ചത്.
ഒട്ടനവധി സ്ത്രീകള്‍ നേരിടേണ്ടി വന്നിട്ടുള്ള ഒരു ദുരവസ്ഥയെ അപമാനിക്കുക എന്ന് ഒരു രീതിയിലും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു ജനപ്രതിനിധിയുടെ ഭാര്യ എന്ന രീതിയില്‍, എന്നും ജനങ്ങളുടെ ദുരിതവും വേദനകളും കണ്ട് മനസിലാക്കി അവരോടൊപ്പം നില്‍ക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ പോസ്റ്റില്‍ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതില്‍ എനിക്ക് ഏറെ വിഷമമുണ്ട്. ഞാന്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണരൂപം :
സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ എന്റെ ഉദ്ദേശങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടുകയും , ജീവിതത്തില്‍ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് മാനസീക വിഷമം ഉണ്ടാക്കുന്നതാണെന്നും ഞാന്‍ മനസിലാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി എന്റെ അച്ഛന്‍ അതീവ ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ കഇഡ ചികിത്സയിലാണ് . ആശുപത്രിയും വീടുമായി ഓട്ടത്തിനിടയിലാണ് അപ്രതീക്ഷിതമായി മുന്‍പെങ്ങും ഇല്ലാത്ത വിധം വീട്ടില്‍ വെള്ളം കയറി വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായത്. അമ്മയെയും മകളെയും എല്ലാം കൂട്ടി വളരെ കഷ്ടപ്പെട്ടാണ് കയ്യില്‍ കിട്ടിയ കുറച്ച് സാധനങ്ങളുമെടുത്ത് വീടിനു പുറത്തിറങ്ങുന്നത്. ഹൈബിയാണെങ്കില്‍ ഇലക്ഷന്‍ തിരക്കിലും..
അപ്പയുടെ അവസ്ഥ വളരെ മോശമാണ് . വെന്റിലേറ്റര്‍ പോലും കൊടുക്കാന്‍ കഴിയാത്ത സാഹചര്യം. ചിലപ്പോള്‍ നമ്മുടെ എല്ലാം ജീവിതത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. എല്ലാവശത്ത് നിന്നും വരിഞ്ഞു മുറുക്കി എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങള്‍. ജീവിതത്തില്‍ ഇത്തരം പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്. തിരിച്ചടികളെ ആഘോഷമാക്കി അതില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ശ്രമം .
സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് എന്നാണ് എന്റെ ഓര്‍മ്മ. അമിതാഭ് ബച്ചന്‍ എ ബി സി എല്‍ എന്ന പരിപാടി നടത്തി ആകെ പൊളിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം നടത്തിയ ഒരു പരാമര്ശമായിരുന്നു ഞാനും കുറിച്ചത്. ആ കാലത്ത് തന്നെ ആ പരാമര്‍ശം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആ ഓര്‍മ്മയാണ് ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്. ഒട്ടനവധി സ്ത്രീകള്‍ നേരിടേണ്ടി വന്നിട്ടുള്ള ഒരു ദുരവസ്ഥയെ അപമാനിക്കുക എന്ന് ഒരു രീതിയിലും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.
ഒരു ജനപ്രതിനിധിയുടെ ഭാര്യ എന്ന രീതിയില്‍, എന്നും ജനങ്ങളുടെ ദുരിതവും വേദനകളും കണ്ട് മനസിലാക്കി അവരോടൊപ്പം നില്‍ക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ പോസ്റ്റില്‍ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതില്‍ എനിക്ക് ഏറെ വിഷമമുണ്ട്. ഞാന്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ