മാനം തെളിഞ്ഞു ; സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു ; ഇടുക്കിയില്‍ മാത്രം ഓറഞ്ച് അലര്‍ട്ട്

പകല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിഗമനം
മാനം തെളിഞ്ഞു ; സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു ; ഇടുക്കിയില്‍ മാത്രം ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: മഴക്കാറുകള്‍ നീങ്ങി, മാനം തെളിഞ്ഞു. ഇതോടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി ജില്ലയില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നത്. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പകല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിഗമനം.

അതേസമയം നിലവില്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആന്ധ്രാ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപം കൊണ്ടതും വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്ക് കാരണമായേക്കും.

തുലാമഴ തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ 38 ശതമാനം അധികമഴയാണ് കേരളത്തില്‍ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കനത്ത വെള്ളക്കെട്ടുണ്ടായ എറണാകുളം സൗത്തില്‍ 24 മണിക്കൂറിനുള്ളില്‍ 20 സെമീ മഴയാണ് പെയ്തത്. മേഘവിസ്‌ഫോടനത്തെ ഓര്‍മ്മപ്പെടുത്തും വിധം കുറഞ്ഞ സമയം കൊണ്ടു ശക്തമായി പെയ്യുന്ന മഴ ഇനിയും ആവര്‍ത്തിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com