കൊച്ചി: സുപ്രീം കോടതി നിര്‍ദേശ പ്രകാരം കൊച്ചി മരടില്‍ പൊളിച്ചു നീക്കുന്ന ഫ്ലാറ്റുകളുടെ ഉടമകൾക്കു സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. 38 ഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടാണ് ആദ്യ ഉത്തരവിറക്കിയിരിക്കുന്നത്. പണം എത്രയും വേഗം ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
25 ലക്ഷം രൂപ വരെയുള്ള ഭാഗിക നഷ്ടപരിഹാരമാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. ഇതുവരെ പരിശോധിച്ച് തീർപ്പാക്കിയ 107 പേർക്ക് തുക കൈമാറണമെന്നാണ് ഉപസമിതി ശിപാർശ ചെയ്തിരുന്നത്. ഉടമകളുടെ അക്കൗണ്ടുകളിൽ തുക ലഭിക്കുന്നതിനുള്ള വിവരങ്ങൾ 200 രൂപ മുദ്രപത്രത്തിൽ സാക്ഷ്യപ്പെടുത്തി സമർപ്പിക്കൽ തിങ്കളാഴ്ച തുടങ്ങിയിരുന്നു.
അതേസമയം, സുപ്രീം കോടതി നിശ്ചയിച്ച തുകയായ 25 ലക്ഷം രൂപ ആദ്യ ഘട്ടത്തിൽ മുഴുവൻ ഉടമകൾക്കും ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് സർക്കാരിന്റെ നഷ്ടപരിഹാര വിതരണത്തോടു സഹകരിക്കില്ലെന്ന നിലപാടുമായി ഒരു വിഭാഗം ഉടമകൾ രംഗത്തെത്തിയിരുന്നു. ഈ മാസം 25 ന് സുപ്രീം കോടതിയിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്യുമെന്നും അവർ അറിയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ