തിരുവനന്തപുരം: കൊല്ലപ്പെടുന്നതിന് മുൻപ് സിസ്റ്റർ അഭയ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് മുൻ ഫോറൻസിക് ഉദ്യോഗസ്ഥർ മൊഴി നൽകി. തിരുവനന്തപുരം ഫോറൻസിക് ലാബിലെ മുൻ കെമിക്കൽ എക്സാമിനർ ആർ ഗീത, കെമിക്കൽ അനലിസ്റ്റ് കെ. ചിത്ര എന്നിവരാണ് കേസിന്റെ വിചാരണയുടെ ഭാഗമായി സിബിഐ കോടതിയിൽ മൊഴി നൽകിയത്. അഭയയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴി.
തിരുവനന്തപുരം ഫോറൻസിക് ലാബിൽ ജൂനിയർ കെമിക്കൽ എക്സാമിനറായി ജോലി ചെയ്യുമ്പോഴാണ് അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തിയത്. കോട്ടയം മെഡിക്കൽ കോളജിലെ പൊലീസ് സർജനായ ഡോ സി രാധാകൃഷ്ണന്റെ നിർദേശപ്രകാരം അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ജാഗ്രതയോടെയാണ് നടത്തിയത്.
അഭയയുടെ ആന്തരികാവയവങ്ങളിൽ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും കെമിക്കൽ എക്സാമിനർ ആർ. ഗീത മൊഴി നൽകി. ക്രിസ്റ്റൽ രൂപത്തിലുള്ള ചില പദാർഥങ്ങൾ അഭയയുടെ ശരീരത്തിൽ കണ്ടിരുന്നുവെന്നും എന്നാൽ ഇത് സ്ത്രീ ശരീരങ്ങളിൽ കാണാറുള്ള വ്യതിയാനം മാത്രമായിരുന്നു എന്നും സാക്ഷികൾ കൂട്ടിച്ചേർത്തു. അഭയയുടെ ശരീരത്തിൽ വിഷാംശവും ഉണ്ടായിരുന്നില്ലെന്നും ഇവർ മൊഴി നൽകി.
സിസ്റ്റർ അഭയയുടെ രാസപരിശോധന റിപ്പോർട്ട് തിരുത്തിയെന്ന കേസിൽ പ്രതികളായിരുന്നു ഇന്നലെ വിചാരണക്ക് വിധേയരായ ഇരുവരും. രാസപരിശോധന റിപ്പോർട്ടിൽ കൃത്രിമം കാട്ടിയെന്ന് ആക്ടിവിസ്റ്റ് ജോമോൻ പുത്തൻ പുരയ്ക്കൽ ഹർജിയിൽ ആരോപിച്ചിരുന്നു. ഈ ആരോപണമാണ് അഭയകേസിനെ ഏറെ വിവാദമാക്കിയത്. തുടർന്ന് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടുവെങ്കിലും പിന്നീട് ഇരുവരെയും കേസിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ