അര്‍ബുദ രോഗിയുടെ ചികിത്സാ പണം കവര്‍ന്നു, വീടിന് തീയിട്ടു; അയല്‍വാസിയുടെ ക്രൂരത

ചികിത്സയ്ക്ക് വേണ്ടി നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കിയ പണം അയല്‍വാസി കവരുകയും യുവാവിന്റെ വീടിന് തീയിടുകയും ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: അര്‍ബുദ രോഗിയായ യുവാവിനോട് അയല്‍വാസിയുടെ ക്രൂരത. ഇയാളുടെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കിയ പണം അയല്‍വാസി കവരുകയും യുവാവിന്റെ വീടിന് തീയിടുകയും ചെയ്തു. സംഭവത്തില്‍ പ്രതിയായ മുട്ടത്തൊടി തെക്കോമൂലയില്‍ അബ്ദുല്‍ ലത്തീഫ്(36)നെ കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തു. 

പാലോത്ത് ശിഹാബിന്റെ ചികിത്സയ്ക്ക് വേണ്ടി സൂക്ഷിച്ച ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ശിഹാബും കുടുംബവും കീമോതെറാപ്പി ചെയ്യാനായി വീടുപൂട്ടി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയത്. തിങ്കളാഴ്ച ഉച്ചയോടെ ഇവര്‍ വീട്ടിലേക്ക് തിരികെ എത്തിയപ്പോള്‍ വീട് കത്തി നശിച്ച നിലയിലായതാണ് കണ്ടത്. 

വിദ്യാനഗര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ അയല്‍വാസിയായ അബ്ദുല്‍ ലത്തീഫാണ് പ്രതിയെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തു. വീട്ടില്‍ മോഷണം നടത്തിയത് താനാണെന്ന് ലത്തീഫ് പൊലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 

ശിഹാബിന്റെ വീട്ടില്‍ കടലാസില്‍ തീ കത്തിച്ചാണ് ഇയാള്‍ മോഷണത്തിനായി കയറിയത്. ഈ തീ കെടുത്താതെ വീട്ടില്‍ തന്നെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇതില്‍ നിന്നായിരിക്കാം വീട്ടിലേക്ക് തീ പടര്‍ന്നത് എന്നാണ് സൂചന. 

ശിഹാബിന്റെ വീടിന് പൂട്ട് വാങ്ങി നല്‍കിയത് ലത്തീഫായിരുന്നു. പൂട്ടിനൊപ്പം ലഭിച്ച മൂന്ന് താക്കോലുകളില്‍ ഒരെണ്ണം ഇയാള്‍ കയ്യില്‍ വെച്ച് മറ്റ് രണ്ടെണ്ണമാണ് ശിഹാബിന് നല്‍കിയത്. ശിഹാബിന്റെ കീമോതെറാപ്പിക്കായി കുടുംബം പോയ സമയം നോക്കി ഈ താക്കോള്‍ ഉപയോഗിച്ച് ഇയാള്‍ വീടിനകത്ത് പ്രവേശിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com