തിരുവനന്തപുരം: വിദ്യാര്‍ത്ഥികൾക്കുളള സൗജന്യ യാത്ര തുടരാന്‍ ആകില്ലെന്ന് കെഎസ്ആര്‍ടിസി. സർക്കാർ സഹായിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിൽ സൗജന്യ യാത്ര കൂടി ഏറ്റെടുക്കാൻ ആകില്ലെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്.
സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആർടിസി കടന്നുപോകുന്നത്. സൗജന്യ യാത്ര നൽകുന്നത് വഴി പ്രതിവർഷം 105 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്.
നാല്‍പത് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കേ സൗജന്യം അനുവദിച്ചിട്ടുള്ളെങ്കിലും അതില്‍ കൂടുതലുള്ള ദൂരത്തിലും വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്നുണ്ട് . അണ്‍ എയിഡഡ് സ്ഥാപനങ്ങളിലുള്ളവര്‍ പോലും സൗജന്യയാത്രയുടെ ആനുകൂല്യം പറ്റുന്നു. ഇതെല്ലാം കെഎസ്ആര്‍ടിസിക്ക് വലിയ ബാധ്യതയുണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യവസ്ഥകള്‍ കര്‍ശനമാക്കാനാണ് തീരുമാനം.
ഒന്നുകില്‍ സൗജന്യയാത്രയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക,അല്ലെങ്കില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായെങ്കിലും സൗജന്യം ചുരുക്കുക. വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ