ശക്തമായ കാറ്റിന് സാധ്യത; ഒക്ടോബര്‍ 25 വരെ ജാഗ്രത, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത്‌

അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായ കാറ്റിന് കാരണമായേക്കുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നത്
ശക്തമായ കാറ്റിന് സാധ്യത; ഒക്ടോബര്‍ 25 വരെ ജാഗ്രത, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത്‌

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായ കാറ്റിന് കാരണമായേക്കുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നത്. 

ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 25 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവാന്‍ പാടില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരേയും, ചില സമയങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ വരേയും ശക്തമായ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. 

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്ന് മധ്യകിഴക്കന്‍, തെക്കു കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളത്. കാറ്റ് സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് വിലക്കാന്‍ നടപടി സ്വീകരിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 

ജില്ലാ ഭരണകൂടങ്ങള്‍ക്കും, ഫിഷറീസ് വകുപ്പിനും, പൊലീസിനുമാണ് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്ച സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com