സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു ; വീഡിയോ പ്രചരിപ്പിക്കുന്നു ; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതിയുമായി കന്യാസ്ത്രീ 

അനുയായികളിലൂടെ യൂട്യൂബ് ചാനലുണ്ടാക്കി ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു
സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു ; വീഡിയോ പ്രചരിപ്പിക്കുന്നു ; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതിയുമായി കന്യാസ്ത്രീ 

കോട്ടയം : സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പരാതി. ദേശീയ വനിതാ കമ്മിഷനും, സംസ്ഥാന വനിതാ കമ്മീഷനുമാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. അനുയായികളിലൂടെ യൂട്യൂബ് ചാനലുണ്ടാക്കി ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

ബിഷപ്പിന്റെ അനുയായികളുടെ ക്രിസ്റ്റ്യന്‍ ടൈംസ് എന്ന യൂട്യൂബ് ചാനലിലൂടെ തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നു. തന്റെ ചിത്രങ്ങള്‍ അടക്കം പ്രദര്‍ശിപ്പിച്ച് അവഹേളിക്കുകയാണ്. കേസില്‍ സാക്ഷികളായ മറ്റ് കന്യാസ്ത്രീകളെയും അന്വേഷണ ഉദ്യോഗസ്ഥരെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകളും പ്രചരിപ്പിക്കുന്നുവെന്നും പരാതിയില്‍ കന്യാസ്ത്രീ പറയുന്നു. 

പീഡനക്കേസില്‍ അടുത്തമാസം 11 ന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് കന്യാസ്ത്രീ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വര്‍ഗീയ വിദ്വേഷം ഉള്‍പ്പെടെ ഉണ്ടാക്കാന്‍ ഇവരുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടെന്നും പരാതിയില്‍ കന്യാസ്ത്രീ പറയുന്നു. മനുഷ്യാവകാശ കമ്മീഷനും യുവതി പരാതി നല്‍കിയിട്ടുണ്ട്.  കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യന്‍ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. 

ഇതിനിടെയാണ് ഇരയെ സമൂഹമധ്യത്തില്‍ തിരിച്ചറിയുന്ന തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകള്‍ ഇറക്കുന്നതിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത്. ഫ്രാങ്കോ കേസില്‍ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിന്റെ നാള്‍വഴികളില്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവര്‍ക്കെതിരെയുള്ള കേസുകളാണിത്. എന്നാല്‍ ഫാ. ജെയിംസ് എര്‍ത്തയിലിന്റെ കേസുള്‍പ്പെടെ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. എല്ലാം കേസുകളുടെയും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും കന്യാസ്ത്രീ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com