സമാന കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇതില്‍ മാത്രം എന്താണ് പ്രത്യേകത?; എം ജി ശ്രീകുമാറിന്റെ കായല്‍ കയ്യേറ്റ കേസില്‍ വിജിലന്‍സിനെതിരെ കോടതി

തീരദേശ നിയമങ്ങള്‍ ലംഘിച്ച് ഗായകന്‍ എം ജി ശ്രീകുമാര്‍ കായല്‍ കയ്യേറി കെട്ടിടം നിര്‍മിച്ചെന്ന കേസ് വിജിലന്‍സ് തന്നെ അട്ടിമറിക്കുകയാണോ എന്ന് വിജിലന്‍സ് കോടതി
സമാന കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇതില്‍ മാത്രം എന്താണ് പ്രത്യേകത?; എം ജി ശ്രീകുമാറിന്റെ കായല്‍ കയ്യേറ്റ കേസില്‍ വിജിലന്‍സിനെതിരെ കോടതി

കൊച്ചി: തീരദേശ നിയമങ്ങള്‍ ലംഘിച്ച് ഗായകന്‍ എം ജി ശ്രീകുമാര്‍ കായല്‍ കയ്യേറി കെട്ടിടം നിര്‍മിച്ചെന്ന കേസ് വിജിലന്‍സ് തന്നെ അട്ടിമറിക്കുകയാണോ എന്ന് വിജിലന്‍സ് കോടതി. സമാനമായ കുറ്റകൃത്യങ്ങളുടെ പേരില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും സുപ്രീം കോടതി വളരെ ഗൗരവമായി ഇതിനെ കാണുകയും ചെയ്യുമ്പോള്‍, ഈ കേസിലെന്താണ് മറിച്ചൊരു നിലപാടെന്ന് കോടതി ചോദിച്ചു. മുളവുകാട് പഞ്ചായത്തിലെ ബോള്‍ഗാട്ടിക്ക് സമീപം 10 സെന്റ് സ്ഥലത്താണ് ഇരുനില മന്ദിരം നിര്‍മിച്ചത്.

വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ കണ്ടെത്തിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓംബുഡ്‌സ്മാന്‍ അന്വേഷിച്ചാല്‍ മതിയെന്നുമുള്ള അഡീഷണല്‍ വിജിലന്‍സ് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാടാണ് കോടതിയെ ചൊടിപ്പിച്ചത്.

പരാതിയില്‍ കഴമ്പുണ്ടെന്നും കേസെടുത്ത് അന്വേഷിക്കേണ്ടതാണെന്നും രണ്ടുവട്ടം വിജിലന്‍സ് ആവശ്യപ്പെട്ടിട്ടും വിജിലന്‍സ് ഡയറക്ടറും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും ഇത് അംഗീകരിച്ചില്ല. വിജിലന്‍സ് അന്വേഷിക്കേണ്ടതില്ലെന്ന അഡീഷണല്‍ വിജിലന്‍സ് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശവും വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ജഡ്ജി ഡോ. ബി കലാം പാഷ വിജിലന്‍സിനെതിരേ രൂക്ഷ വിമര്‍ശമുന്നയിച്ചത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു പിന്നണി ഗായകന്‍ എം ജി ശ്രീകുമാര്‍ അടക്കം 10 പേര്‍ക്കെതിരേ 2017 ഡിസംബറില്‍ ഫയല്‍ ചെയ്ത കേസാണിത്.

കായല്‍ കയ്യേറി കെട്ടിടം നിര്‍മ്മിച്ചെന്ന പരാതിയില്‍ കോടതി ഉത്തരവുപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് മധ്യമേഖലാ എസ് പി അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ശുപാര്‍ശയോടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടയച്ചു.മുളവുകാട് പഞ്ചായത്ത് മുന്‍ സെക്രട്ടറിമാരായ കെ പത്മിനി, പി.എം. ഷഫീക്, ജെസി ചെറിയാന്‍, കെ വി മനോജ്, എസ്. കൃഷ്ണകുമാരി, പി എസ്. രാജന്‍, സലീമ, ആര്‍ മണിക്കുട്ടി എന്നിവരാണ് പ്രതികള്‍.അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ പി സൈനബ ബീവി 9ാം പ്രതിയും എം ജി ശ്രീകുമാര്‍ 10-ാം പ്രതിയുമാണ്.

കെട്ടിടം പൊളിക്കാന്‍ എം ജി ശ്രീകുമാറിന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയെങ്കിലും അത് തദ്ദേശ സ്വയംഭരണ ട്രിബ്യൂണല്‍ സ്‌റ്റേ ചെയ്തിരിക്കുകയാണെന്നും അവസാന തീരുമാനം വരുംവരെ കേസെടുക്കേണ്ടെന്നും ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കേസില്‍ ഹര്‍ജിക്കാരന് ആക്ഷേപം ഫയല്‍ ചെയ്യാന്‍ കോടതി നവംബര്‍ 20 വരെ സമയം അനുവദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com