കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയിൽ. മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ അനുമതി തേടിയെന്ന് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അഴിമതി നിരോധന നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അനുമതി തേടിയത്.
എട്ടേകാൽ കോടി രൂപയുടെ മൊബിലൈസേഷന്‍ ഫണ്ട് കരാറുകാര്‍ക്ക് അനുവദിച്ചതില്‍ മന്ത്രിക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇക്കാര്യത്തിൽ ഗുരുതരമായ നിയമ ലംഘനം നടന്നിട്ടുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുള്ള മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജടക്കമുള്ള പ്രതികൾക്കും പങ്കുണ്ട്. അതിനാൽ ഇവർക്ക് ജാമ്യം അനുവദിക്കരുതെന്നും വിജിലൻസ് പറയുന്നു.
മുൻ മന്ത്രി അന്വേഷണ പരിധിയിൽ നിൽക്കുന്നതിനാൽ ഇപ്പോൾ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കും. ഇതാദ്യമായാണ് മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ അനുമതി ചോദിച്ച കാര്യം വിജിലൻസ് വെളിപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ ഈ കേസിൽ ഇബ്രാഹിം കുഞ്ഞ് പ്രതിയാകാനുള്ള സാധ്യത തന്നെയാണ് നിലനിൽക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ