പിഎസ് ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറാക്കി നിയമിച്ചു
പിഎസ് ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണര്‍

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ മിസോറം ഗവര്‍ണറാക്കി നിയമിച്ചു. രാഷ്ട്രപതി ഭവന്‍ വിജ്ഞാപനമിറക്കി.  സംസ്ഥാനത്ത് നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഗവര്‍ണറാക്കി നിയമിച്ചിരിക്കുന്നത്. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മഥൂറിനെയും നിയമിച്ചു. ഗിരീഷ്ചന്ദ്ര മുര്‍മു ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറാകും.

പ്രധാനമന്ത്രിയുടെയും മറ്റും തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാം നല്ലതിന്. ഇന്നുവരെ എന്റെ രാഷ്ട്രീയ ജീവിതത്തില്‍ പാര്‍ട്ടി പോസ്റ്റിലേക്കോ സ്ഥാനാര്‍ത്ഥിയാക്കാനോ ആവശ്യപ്പെട്ടിട്ടില്ല. മുമ്പും ഗവര്‍ണറാക്കാന്‍ പ്രൊപ്പോസല്‍ അയച്ചതായി അറിയാം. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കും. നാല് ദിവസം മുമ്പ് പ്രധാനമന്ത്രി വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പദവി എന്താണ് എന്ന് എനിക്കറിയില്ലായിരുന്നു. നേരിട്ട് ഭരണകാര്യങ്ങളില്‍ ഇടപെടേണ്ടിവരും, അതൊക്കെ ഇനി പഠിക്കണം- അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബിജെപിയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പോകുന്ന രണ്ടാമത്തെ നേതാവാണ് പിഎസ് ശ്രീധരന്‍പിള്ള. നേരത്തെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും മിസോറാം ഗവര്‍ണറാക്കി നിയമിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാനായാണ് കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്.

പിഎസ് ശ്രീധരന്‍പിള്ള ഗവര്‍ണറായി പോകുന്നനതോടെ, സംസ്ഥാന ബിജെപിയില്‍ നേതൃസ്ഥാനത്തേക്ക് ആരുവരും എന്നത് ശ്രദ്ധേയമാണ്. കുമ്മനം രാജശേഖരന്‍ മുതല്‍ കെ സുരേന്ദ്രന്‍വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com