മൂത്തപെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടു; അന്തിമ വിധി ഇന്നാണെന്ന് അറിഞ്ഞില്ല; പൊലീസിനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

മൂത്തപെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടു; അന്തിമ വിധി ഇന്നാണെന്ന് അറിഞ്ഞില്ല; പൊലീസിനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
മൂത്തപെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടു; അന്തിമ വിധി ഇന്നാണെന്ന് അറിഞ്ഞില്ല; പൊലീസിനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ


പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ടതറിഞ്ഞ് പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടികളുടെ അമ്മ. അട്ടപ്പളം സ്വദേശികളായ ഋതിക(11) ശരണ്യ (9) എന്നീ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇന്നാണ് അന്തിമ വിധിയെന്ന കാര്യം പോലും അറിഞ്ഞില്ലെന്ന് അമ്മ പറഞ്ഞു.

പാലക്കാട് പൊക്‌സോ കോടതിയാണ് കേസില്‍ പ്രതികളായിരുന്ന വി മധു, എം മധു, ഷിബു എന്നിവരെ വെറുതെ വിട്ടത്. 2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് പെണ്‍കുട്ടികളെ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

'മൂത്ത കുട്ടി മരിച്ചപ്പോള്‍ അവളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസുകാര്‍ ഞങ്ങളെ കാണിച്ചില്ല. രണ്ടാമത്തെ കുട്ടിയും മരിച്ചപ്പോഴാണ് അവരത് കാണിച്ചത്. എല്ലാ കാര്യങ്ങളും കോടതിയില്‍ പറഞ്ഞതാണ്. എന്നിട്ടും എന്തുകൊണ്ടാണ് തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടതെന്ന് അറിയില്ല. ഞങ്ങള്‍ക്കിനിയാരുണ്ട്. ബന്ധുക്കള്‍ പോലും ഈ കേസ് വന്നതില്‍ പിന്നെ ഞങ്ങളോട് സംസാരിക്കാറില്ല,' അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'കേസന്വേഷണത്തില്‍ വീഴ്ചയുണ്ട്. മൂത്തകുട്ടിയെ പീഡിപ്പിക്കുന്നത് നേരില്‍ കണ്ടത് പൊലീസുകാരോട് പറഞ്ഞതാണ്.  കേസിന്റെ ഒരു കാര്യവും ആരും ഞങ്ങളെ അറിയിച്ചിരുന്നില്ല,' എന്നും അവര്‍ പറഞ്ഞു. തുടക്കത്തില്‍ പൊലീസ് കേസന്വേഷിക്കുന്നതില്‍ കാണിച്ച വീഴ്ച വന്‍ വിവാദമായിരുന്നു. പിന്നീട് പൊലീസ് കേസ് അന്വേഷിച്ചെങ്കിലും തെളിവ് കണ്ടെത്താനായില്ല. 

തെളിവുകളുടെ അഭാവത്തില്‍ മൂന്നാം പ്രതിയെ നേരത്തെ തന്നെ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. മറ്റ് മൂന്ന് പ്രതികളെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിക്കെതിരെ ജുവനൈല്‍ കോടതിയില്‍ വാദം പുരോഗമിക്കുന്നുണ്ട്. ഇതില്‍ അടുത്ത മാസം വിധി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com