ക്യാറിനു പിന്നാലെ വീണ്ടും ന്യൂന മര്‍ദം; തെക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് 

അറബിക്കടലിന്റെ തെക്കു കിഴക്കന്‍ മേഖലയില്‍ ലക്ഷദ്വീപിനോടു ചേര്‍ന്ന് ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് പ്രവചനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയോടെ രൂപപ്പെടുന്ന ന്യൂന മര്‍ദം മൂലം സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അറബിക്കടലിന്റെ തെക്കു കിഴക്കന്‍ മേഖലയില്‍ ലക്ഷദ്വീപിനോടു ചേര്‍ന്ന് ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് പ്രവചനം. ബുധനാഴ്ചയോടെ ഈ മേഖലയില്‍ ന്യൂനമര്‍ദമുണ്ടാവാം. വരും ദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറിക്കു നല്‍കിയ സന്ദേശത്തില്‍  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ പല ജില്ലകളിലും വ്യാപക മഴ്ക്കുള്ള സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

തിങ്കളാഴ്ച മുതല്‍ തെക്കന്‍ ജില്ലകളിലാണ് മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ടുണ്ട്. ചൊവ്വാഴ്ച ഈ ജില്ലകള്‍ക്കു പുറമേ കോട്ടയത്തും ജാഗ്രതാ നിര്‍ദേശം നല്‍കി. 

ബുധനാഴ്ച കൊല്ലം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com