'500 രൂപയ്ക്ക് തലചൊറിഞ്ഞു നില്‍ക്കുന്നതൊക്കേ പണ്ടല്ലേ!; കൈക്കൂലിയില്‍ വീണില്ല, മൊബൈലില്‍ പകര്‍ത്താനുളള ശ്രമവും പാളി; കുറിപ്പ്

 കൈക്കൂലി നല്‍കാന്‍ ശ്രമിച്ചയാള്‍ പിന്നീട് എസ്‌ഐയ്ക്ക്  മാപ്പപേക്ഷ നല്‍കിയത് പുറത്തുവന്നതോടെയാണ് സംഭവം വൈറലായത്
'500 രൂപയ്ക്ക് തലചൊറിഞ്ഞു നില്‍ക്കുന്നതൊക്കേ പണ്ടല്ലേ!; കൈക്കൂലിയില്‍ വീണില്ല, മൊബൈലില്‍ പകര്‍ത്താനുളള ശ്രമവും പാളി; കുറിപ്പ്

കൊല്ലം: വാഹനാപകട കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചയാളെ 'ഓടിച്ചുവിട്ട' പൊലീസുകാരന്റെ നടപടി സമൂഹമാധ്യമങ്ങളില്‍ വൈറല്‍.  കൈക്കൂലി നല്‍കാന്‍ ശ്രമിച്ചയാള്‍ പിന്നീട് എസ്‌ഐയ്ക്ക്  മാപ്പപേക്ഷ നല്‍കിയത് പുറത്തുവന്നതോടെയാണ് സംഭവം വൈറലായത്. 

കൊല്ലം ഈസ്റ്റ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഗുരുപ്രസാദ് അയ്യപ്പനാണ് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച ആളെ ശകാരിച്ച് പറഞ്ഞയച്ചത്.  അച്ഛന്റെ വാഹനാപകടം സംബന്ധിച്ച് കേസെടുക്കാതിരിക്കുന്നത് കൈക്കൂലിക്ക് വേണ്ടിയാണെന്ന് കരുതി 500 രൂപ പോക്കറ്റില്‍ തിരുകി നല്‍കാന്‍ ശ്രമിച്ചയാളെയാണ് ഗുരുപ്രസാദ് അയ്യപ്പന്‍ ശകാരിച്ചതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് ജില്ലാ ഓഫിസിലെ അസിസ്റ്റന്റ് എഡിറ്റര്‍ പി ആര്‍ സാബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഈ കുറിപ്പാണ് സംഭവം പുറത്തു കൊണ്ടുവന്നത്.

കേസിന്റെ കാലതാമസം കാര്യകാരണസഹിതം പറഞ്ഞതോടെ, എസ് ഐയ്ക്ക് മുമ്പാകെ നിരുപാധികം മാപ്പ് എഴുതിയാണ് പരാതിക്കാരന്‍ പോയതെന്നും കുറിപ്പില്‍ പറയുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം

500 രൂപക്ക് തലചൊറിഞ്ഞു നില്ക്കുന്ന പൊലീസ് ഒന്നും ഇപ്പോള്‍ ഇല്ല സാര്‍

കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ െ്രെകം എസ് ഐയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചത് വ്യത്യസ്തമായ മാപ്പപേക്ഷയായിരുന്നു. പോക്കറ്റില്‍ 500 രൂപ തിരുകിയാല്‍ തലചൊറിഞ്ഞു നില്‍ക്കുന്ന പൊലീസ് ഒന്നും ഇപ്പോള്‍ ഇല്ലെന്ന് ബോധ്യപ്പെട്ട ഒരാളുടെ മാപ്പപേക്ഷ. അച്ഛന്റെ വാഹനാപകടം സംബന്ധിച്ച് കേസെടുക്കാതിരിക്കുന്നത് കൈക്കൂലിക്ക് വേണ്ടിയാണെന്ന് കരുതി 500 രൂപ പോക്കറ്റില്‍ തിരുകിയതാണ്, പക്ഷെ കേട്ടത് പൊലീസിന്റെ ചെവിപൊട്ടുന്ന ശകാരമായിരുന്നു. കേസിന്റെ കാലതാമസം കാര്യകാരണസഹിതം പറഞ്ഞതോടെ പരാതിക്കാരന് മസ്താപം. എസ് ഐയ്ക്ക് മുമ്പാകെ നിരുപാധികം മാപ്പും എഴുതിയാണ് പരാതിക്കാരന്‍ പോയത്. 

മാപ്പപേക്ഷ വായിച്ചപ്പോഴാണ് കഥയില്‍ മറ്റൈാരു ട്വിസ്റ്റ്. ഇയാള്‍ കൈക്കൂലി കൊടുക്കുന്നതും മറ്റും മൊബൈലില്‍ ആരും കാണാതെ റിക്കോര്‍ഡ് ചെയ്യാനും പദ്ധതിയിട്ടിരുന്നത്രേ ! ഇക്കാര്യവും ഇയാള്‍ മാപ്പപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്. തന്റെ 21 വര്‍ഷത്തെ സര്‍വീസില്‍ ഇത്തരത്തില്‍ ഒരനുഭവം ഇതാദ്യമാണെന്ന് പൊലീസുകാരനായ ഗുരു പ്രസാദ് അയ്യപ്പന്‍ പറഞ്ഞു. തന്റെ സത്യസന്ധതയ്ക്ക് കിട്ടിയ അംഗീകാരമായി മാത്രമല്ല പൊലീസ് സേനയ്ക്ക് തന്നെ ലഭിച്ച അവാര്‍ഡായിട്ടു കൂടിയാണ് താനിതിനെ കണക്കാക്കുന്നതെന്ന് ഗുരുപ്രസാദ്.

എന്തിനും ഏതിനെ ആവശ്യമുണ്ടെങ്കിലും പൊലീസുകാരെക്കുറിച്ച് നല്ലവാക്ക് പറയാന്‍ മടിക്കുന്നവരുടെ നാട്ടില്‍ തന്റെ അനുഭവം തുറന്നു പറയാന്‍ മനസ്‌കാണിച്ച ആ പരാതിക്കാരനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ഒപ്പം മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ അടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പൊലീസുകാരിലെ ശില്പികൂടിയായ ഗുരു പ്രസാദ് അയ്യപ്പന്റെ സുഹൃത്തായതിലെ സന്തോഷവും പങ്കുവയ്ക്കാതിരിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഈ ഫേസ്ബുക്ക് കുറിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com