ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റായി; തെക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്, സൂപ്പര്‍ സൈക്ലോണ്‍ ഭീതിയില്‍ ഒമാന്‍ 

2007ല്‍ രൂപപ്പെട്ട ഗൊനു ചുഴലിക്കാറ്റായിരുന്നു അത്. ക്യാറിന്റേതിന് സമാനമായ പാതയില്‍ തന്നെയാണ് ഗൊനുവും സഞ്ചരിച്ചത്
ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റായി; തെക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്, സൂപ്പര്‍ സൈക്ലോണ്‍ ഭീതിയില്‍ ഒമാന്‍ 

തിരുവനന്തപുരം: ക്യാര്‍ ചുഴലിക്കാറ്റിന്റെ ഫലമായി വ്യാഴാഴ്ച വരെ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് അതിതീവ്രമായതോടെയാണ് തെക്കന്‍ കേരളത്തില്‍ മഴ മുന്നറിയിപ്പ് വരുന്നത്. 

പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ ഒമാന്‍ തീരത്തേക്കാണ് ന്യൂനമര്‍ദം ഇപ്പോള്‍ നീങ്ങുന്നത്. മുംബൈ തീരത്ത് നിന്നും 620 കിമീ ദൂരത്തായിരുന്നു ന്യൂനമര്‍ദം. തിങ്കളാഴ്ചയോടെ ഈ ന്യൂനമര്‍ദം അതിതീവ്രമാവും. ഇതോടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 290 കിമീ വരെയായി മാറാം എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

ചൊവ്വാഴ്ചയ്ക്ക് ശേഷം കാറ്റിന്റെ ശക്തി കുറയും എന്നാണ് കണക്കാക്കുന്നത്. ചൊവ്വാഴ്ച കൊല്ലത്തും, ബുധനാഴ്ച ഇടുക്കി ജില്ലയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലേര്‍ട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ബുധനാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്നാണ് സൂചന. ഇതിന്റെ തീവ്രതയും, പാതയും കണക്കാക്കിയിട്ടില്ല. 

ചൊവ്വാഴ്ചമുതല്‍ വ്യാഴാഴ്ചവരെ തെക്കുകിഴക്കന്‍ അറബിക്കടല്‍, കേരള തീരം, ലക്ഷദ്വീപ്, മാലദ്വീപ് മേഖല എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 5060 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. ചൊവ്വാഴ്ചവരെ കിഴക്ക്, മധ്യ അറബിക്കടല്‍ മേഖലയിലും നവംബര്‍ ഒന്നുവരെ പടിഞ്ഞാറ്, മധ്യ അറബിക്കടല്‍ മേഖലയിലും മീന്‍പിടിക്കാന്‍ പോകരുതെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. 

12 വര്‍ഷത്തിന് ശേഷമാണ് അറബിക്കടലില്‍ സൂപ്പര്‍ സൈക്ലോണ്‍ രൂപപ്പെടുന്നത്. 2007ല്‍ രൂപപ്പെട്ട ഗൊനു ചുഴലിക്കാറ്റായിരുന്നു അത്. ക്യാറിന്റേതിന് സമാനമായ പാതയില്‍ തന്നെയാണ് ഗൊനുവും സഞ്ചരിച്ചത്. വലിയ നാശനഷ്ടങ്ങളാണ് ഒമാന്‍ തീരത്ത് ഗൊനു തീര്‍ത്തത്. വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ഏഴാമത്തെ സൂപ്പര്‍ സൈക്ലോണാണ് ക്യാര്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com