'അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം'; പള്ളിവളപ്പില്‍ നവജാത ശിശു; ഏറ്റെടുത്ത് ശിശുക്ഷേമ സംരക്ഷണസമിതി

അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു
'അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം'; പള്ളിവളപ്പില്‍ നവജാത ശിശു; ഏറ്റെടുത്ത് ശിശുക്ഷേമ സംരക്ഷണസമിതി

കോഴിക്കോട്: കുഞ്ഞേ, കരയരുത്.. നിന്നെ പാലൂട്ടിയുറക്കാന്‍ പെറ്റമ്മയില്ല. പിറന്നുവീണ നാലാംദിവസം നീ കുഞ്ഞിക്കണ്ണു മിഴിച്ചു നോക്കുന്നത് ആരോരുമില്ലാത്തൊരു ലോകത്തേക്കാണ്. ഈ മണ്ണില്‍ നിന്റെ കരച്ചിലിനു താരാട്ടുപാടാന്‍ അപരിചിതരായ നന്മമനസ്സുകള്‍ മാത്രം.

നാലു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഇന്നലെ രാവിലെ എട്ടരയോടെയാണ് മാങ്കാവ് തിരുവണ്ണൂര്‍ മാനാരിക്കു സമീപം ഇസ്ലാഹിയ പള്ളി പരിസരത്ത് കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോള്‍ പൊതിഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പുമുണ്ടായിരുന്നു:

'ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്‌സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്‌സിനും കൊടുക്കണം'.

പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45ന് മദ്രസ കഴിഞ്ഞ് കുട്ടികള്‍ പിരിയുമ്പോള്‍ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ല. 8.30ന് പള്ളി പരസത്തുള്ള ഇസ്ലാഹിയ സ്‌കൂളിലേക്ക് െ്രെപമറി വിദ്യാര്‍ഥികളുമായി ഓട്ടോ വന്നു. ഈ കുട്ടികളാണ്  കുഞ്ഞിനെ ചൂണ്ടിക്കാണിച്ചത്. 

വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടര്‍ന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ചു.2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊക്കിള്‍കൊടിയില്‍ ടാഗ് കെട്ടിയതിനാല്‍ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്നും അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com