ഒരിക്കല്‍ പോയ സ്ഥലത്ത് നടക്കുന്ന ആക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്വം എനിക്കോ? അതെന്ത് യുക്തി?; താനൂര്‍ ആരോപണത്തില്‍ പ്രതികരിച്ച് പി ജയരാജന്‍

ഒരിക്കല്‍ പോയ സ്ഥലത്ത് നടക്കുന്ന ആക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്വം എനിക്കോ? അതെന്ത് യുക്തി?; താനൂര്‍ ആരോപണത്തില്‍ പ്രതികരിച്ച് പി ജയരാജന്‍
ഒരിക്കല്‍ പോയ സ്ഥലത്ത് നടക്കുന്ന ആക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്വം എനിക്കോ? അതെന്ത് യുക്തി?; താനൂര്‍ ആരോപണത്തില്‍ പ്രതികരിച്ച് പി ജയരാജന്‍

കണ്ണൂര്‍: ആര്‍എസ്എസ് തനിക്കെതിരെ നടത്തിയ വേട്ടയാടലിന്റെ തുടര്‍ച്ചയാണ്, താനൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും നടത്തുന്നതെന്ന് സിപിഎം നേതാവ് പി ജയരാജന്‍. തന്റെ താനൂര്‍ സന്ദര്‍ശനത്തില്‍ രഹസ്യമായി ഒന്നുമില്ലെന്ന് ജയരാജന്‍ വിശദീകരിച്ചു.

താനൂരില്‍ കഴിഞ്ഞ ഒക്ടോബര്‍ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണമായിരുന്നു. ആ സന്ദര്‍ശനം രഹസ്യമല്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള തന്റെ  എല്ലാ യാത്രകളും ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. 

വിവാഹത്തിനു ശേഷം സന്ദര്‍ശിച്ചതില്‍ ശയ്യാവലംബിയായ സഖാക്കളുടെ വീടുകളുണ്ട്. ആ പ്രദേശത്തെ പാര്‍ട്ടി സഖാക്കളുടെ സ്‌നേഹത്തോടെയുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണ് പോയത്. അപ്പോള്‍ തന്നെ അരൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി മടങ്ങുകയും ചെയ്തു. ഇതിലൊന്നും ഒരു രഹസ്യവും ഇല്ല. ജനങ്ങളുമായി അടുത്തിടപഴകുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നത് തെറ്റാണ് എന്ന് കരുതുന്നവരില്‍ താന്‍ ഇല്ല. ''ഒരിക്കല്‍ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കില്‍ അതിന്റെ ഉത്തരവാദിത്വം എന്നില്‍ അടിച്ചേല്‍പ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ല.''- ജയരാജന്‍ പറഞ്ഞു.

''നിയമസഭയില്‍ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് ഞാന്‍. എന്റെ അസാന്നിധ്യത്തില്‍ എന്നെക്കുറിച്ച് തീര്‍ത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമര്‍ശം സഭയില്‍ നടത്തിയത് പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയില്‍ ആര്‍ എസ് എസ് ശൈലിയില്‍ എന്നെ വേട്ടയാടാന്‍ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണ്?''

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണ്? ഈ വില കുറഞ്ഞ അപവാദ പ്രചാരണം നിങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലിന് സഹായകമാകട്ടെ എന്ന് മാത്രം പറയുന്നു- ഫെയ്‌സ്ബുക്കില്‍ എഴുതിയ വിശദീകരണക്കുറിപ്പില്‍ ജയരാജന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com