കേരള ബിജെപി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമോ?; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മിസോറമില്‍ പ്രതിഷേധം

കേരള ബിജെപി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമോ?; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മിസോറമില്‍ പ്രതിഷേധം
ശ്രീധരന്‍ പിള്ളയും എപി അബ്ദുല്ലക്കുട്ടിയും/ ഫയല്‍
ശ്രീധരന്‍ പിള്ളയും എപി അബ്ദുല്ലക്കുട്ടിയും/ ഫയല്‍

ഗുവാഹതി: ബിജെപി കേരള ഘടകം അധ്യക്ഷനായിരുന്ന അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയെ ഗവര്‍ണറായി നിയമിച്ചതിനെതിരെ മിസോറമില്‍ പ്രതിഷേധം. കേരളത്തില്‍നിന്നുള്ള ബിജെപി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമാണോ മിസോറമെന്ന് പ്രതിഷേധക്കാര്‍ ചോദിക്കുന്നു. 

ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറമില്‍ ക്രിസ്ത്യന്‍ അനുകൂലിയോ മതേതര സ്വഭാവമുള്ളയാളോ ആയ ഗവര്‍ണറെ  നിയമിക്കണമെന്ന്, പ്രതിഷേധത്തിനു തുടക്കമിട്ട പ്രിസം (പീപ്പിള്‍സ് റെപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്‌റ്റേറ്റസ് ഒഫ് മിസോറം) പറയുന്നു. 

മിസോറമിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ അവഗണനയാണ് ശ്രീധരന്‍ പിള്ളയുടെ നിയമത്തിലൂടെ വ്യക്തമാവുന്നതെന്ന് പ്രിസം പ്രസിഡന്റ് വാനിലാല്‍രുവാത പറഞ്ഞു. മിസോറമിനെ കേരള ബിജെപി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമായി മാറ്റിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. മിസോറമിന് ക്രിസ്ത്യന്‍ അനുകൂലിയായ ഗവര്‍ണറാണ് വേണ്ടത്. അല്ലെങ്കില്‍ മതേതര സ്വഭാവമുള്ളയാളെ നിയമിക്കൂ. ആര്‍എസ്എസ് പശ്ചാത്തലമുള്ളവരെ വേണ്ടേ വേണ്ട- പ്രിസം പ്രസിഡന്റ് പറഞ്ഞു.

ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേരള ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മിസോറം ഗവര്‍ണര്‍ ആവുന്ന രണ്ടാമത്തെയാളാണ് ശ്രീധരന്‍ പിള്ള. നേരത്തെ കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷപദത്തില്‍നിന്നാണ് മിസോറം ഗവര്‍ണര്‍ ആയെത്തിയത്. പിന്നീട് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി കുമ്മനം രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് അസം ഗവര്‍ണര്‍ ജഗദീഷ് മുഖിക്കായിരുന്നു മിസോറമിന്റെ ചുമതല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com