'23 വര്‍ഷം മുമ്പ് സഹോദരിമാര്‍ തളര്‍ന്നുവീണു പിടഞ്ഞു മരിച്ചു ; കുടുംബത്തിലേക്ക് ആദ്യം ദുരന്തം വന്നത് ഇങ്ങനെ'

അന്ന് അന്വേഷണവുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ എന്റെ കുടുംബത്തോട് എന്തുമാകാമെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകില്ലായിരുന്നു
'23 വര്‍ഷം മുമ്പ് സഹോദരിമാര്‍ തളര്‍ന്നുവീണു പിടഞ്ഞു മരിച്ചു ; കുടുംബത്തിലേക്ക് ആദ്യം ദുരന്തം വന്നത് ഇങ്ങനെ'

പാലക്കാട് : വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയുടെ സഹോദരിമാരുടെ മരണത്തിലും ദുരൂഹത. തന്റെ ചേച്ചിയും അനിയത്തിയും പെട്ടെന്നൊരു ദിവസം രാത്രിയില്‍ തളര്‍ന്നുവീണു പിടഞ്ഞു മരിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. 'പെട്ടെന്നൊരു ദിവസം എന്റെ ചേച്ചിയും അനിയത്തിയും രാത്രിയില്‍ തളര്‍ന്നുവീണു പിടഞ്ഞു മരിക്കുകയായിരുന്നു. അവര്‍ക്ക് പതിനൊന്നും പതിനേഴും വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഭക്ഷണത്തിലൂടെ വിഷം ഉള്ളില്‍ച്ചെന്നു എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്ന് ആരും അതിനു പിന്നാലെ പോയില്ല' എന്ന് അമ്മ പറഞ്ഞതായി മലയാളമനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്ന് അന്വേഷണവുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ എന്റെ കുടുംബത്തോട് എന്തുമാകാമെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകില്ലായിരുന്നു. എന്റെ കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കാമായിരുന്നു' എന്ന് അമ്മ പറഞ്ഞു. വാളയാറില്‍ മരിച്ച ദലിത് പെണ്‍കുട്ടികളുടെ അമ്മയുടെ സഹോദരിമാരായ ജയപ്രിയ, ശാന്തകുമാരി എന്നിവരാണ് 23 വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

'എന്റെ മക്കള്‍ക്കു മരണമെന്തെന്ന് അറിയാനുള്ള പ്രായം പോലും ആയിരുന്നില്ല. പിന്നെ എങ്ങനെയാണ് അവര്‍ ആത്മഹത്യ ചെയ്യുക? പൊലീസ് പറയുന്നതു പോലെ അവര്‍ക്കു വലിയ മനഃപ്രയാസം ഉണ്ടെങ്കില്‍ ഞാനും അവരുടെ അച്ഛനും അറിഞ്ഞേനെ. എനിക്കുറപ്പാണ്, എന്റെ കുഞ്ഞുങ്ങളെ കൊന്നതാണ്. അന്നന്നത്തെ അപ്പത്തിനു പോലും വകയില്ലാത്ത എന്റെ കുഞ്ഞുങ്ങളെ ഇല്ലാതാക്കിയിട്ട് ആരെന്തു നേടി? കൊന്നവരെ സംരക്ഷിക്കുന്നവരോടും അതേ ചോദിക്കാനുള്ളൂ' എന്ന് അമ്മ പറയുന്നു.

തന്റെ വീട് എന്നും പ്രതികളുടെ നിരീക്ഷണത്തിലായിരുന്നു. തങ്ങളത് അറിയാതെ പോയി. താനും ഭര്‍ത്താവും കൂലിപ്പണിക്കു പോയി വീട്ടില്‍ ആളൊഴിഞ്ഞു കുട്ടികള്‍ തനിച്ചാകുന്നതു പ്രതികള്‍ പരസ്പരം അറിയിച്ചിരിക്കും. പ്രതികളില്‍ അടുത്ത ബന്ധുവായ ഒരാള്‍ മൂത്തമകളെ തങ്ങളുടെ പണി തീരാത്ത വീട്ടില്‍വച്ചു ശാരീരികമായി പീഡിപ്പിച്ചതു തന്റെ ഭര്‍ത്താവു കണ്ടിരുന്നു. പക്ഷാഘാതം പോലെ വന്നു വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് അയാളെ ഒന്നും ചെയ്യാനായില്ലെങ്കിലും ബഹളം വച്ചപ്പോള്‍ ഓടിമറഞ്ഞു. ഈ വിവരം അറിഞ്ഞ താന്‍ അയാളെ ഫോണില്‍ വിളിച്ചു വഴക്കുണ്ടാക്കി.

പിന്നീടു വീട്ടില്‍ വന്നപ്പോള്‍ തല്ലിയിറക്കിവിട്ടു. പിന്നീട് ഒരു മാസം തികയും മുമ്പാണ് മൂത്തമകളെ മരിച്ച നിലയില്‍ കണ്ടത്. മകള്‍ക്കു ചീത്തപ്പേരുണ്ടാകുമെന്നു ഭയന്നും പ്രതിയുടെ കുടുംബത്തോടുള്ള തങ്ങളുടെ അടുത്ത ബന്ധം ആലോചിച്ചുമാണ് അന്ന് പൊലീസില്‍ പരാതി നല്‍കാതിരുന്നത്. ആ തീരുമാനത്തിനു കൊടുക്കേണ്ടിവന്ന വില മക്കളുടെ ജീവനാണെന്ന് അമ്മ പറയുന്നു.

'പൊലീസില്‍ വിശ്വാസമില്ല. അവര്‍ ശ്രമിച്ചതു എന്റെ മക്കളുടെ ഘാതകരെ രക്ഷിക്കാനാണ്. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ദിവസം തന്നെ വിട്ടയച്ചു. ഞങ്ങളുടെ മൊഴി രേഖപ്പെടുത്തിയത് ആരും വായിച്ചുകേള്‍പ്പിച്ചതു പോലുമില്ല. വിധി വന്നതോടെ എല്ലാവരും എന്റെ മക്കള്‍ക്കു വേണ്ടി സംസാരിക്കുന്നുണ്ട്. നന്നായി അന്വേഷണം നടന്നാല്‍ പ്രതികള്‍ കുടുങ്ങും. അതിനു മുന്‍പു ഞങ്ങളെക്കൂടി ഇല്ലാതാക്കാന്‍ അവര്‍ ശ്രമിച്ചേക്കാം. എന്റെ മക്കള്‍ക്ക് ഇനിയെങ്കിലും നീതി ലഭിക്കണം. അതു കിട്ടും വരെ ഞാന്‍ പിന്നോട്ടില്ല' എന്ന് അമ്മ പറഞ്ഞു. കേസ് സിബിഐ ഏറ്റെടുത്താലേ സത്യസന്ധമായ അന്വേഷണം നടക്കൂ എന്നും മരിച്ച കുട്ടികളുടെ അച്ഛനമ്മമാര്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com