തിരുവനന്തപുരം: അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കടൽതീരത്തേക്കും മലയോര മേഖലകളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാൻ സർക്കാർ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.
കെട്ടുറപ്പില്ലാത്ത വീടുകളിൽ കഴിയുന്നവർ ക്യാംപുകളിലേക്ക് മാറണമെന്നും ഇതിനായി സഹായം വേണ്ടവർ 1077 എന്ന നമ്പറിൽ വിളിക്കണമെന്നും മുന്നറിയിപ്പിൽ അറിയിച്ചു.
അറബിക്കടലില്‍ ലക്ഷദ്വീപ്-മാലിദ്വീപ്-കോമോറിന്‍ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം ഒരു തീവ്രന്യൂനമര്‍ദമായി മാറിയിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ന്യൂനമർദം ഒന്നാം തീയതി വൈകിട്ടോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. മത്സ്യബന്ധനത്തിനും പൂർണ നിരോധനം ഏർപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ