ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; നാളെ തീവ്രമഴയില്ല; വടക്കന്‍ ജില്ലകളില്‍ മഴ തുടരും

ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ലക്ഷദ്വീപിലെ റെഡ് അലര്‍ട്ടും പിന്‍വലിച്ചു
പിടിഐ
പിടിഐ

തിരുവനന്തപുരം: മഹാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. നാളെ വടക്കന്‍ ജില്ലകളില്‍ മാത്രമാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ലക്ഷദ്വീപിലെ റെഡ് അലര്‍ട്ടും പിന്‍വലിച്ചു.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പത്തു ജില്ലകളില്‍ ഇന്നു രാവിലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ അഞ്ചു ജില്ലകളിലെ മുന്നറിയിപ്പ് ഉച്ചയോടെ പിന്‍വലിച്ചു. നാളെ ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ലക്ഷദ്വീപില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളത്തെ റെഡ് അലര്‍ട്ട് യെല്ലോ അലര്‍ട്ടാക്കി മാറ്റി. ഒരിടത്തും തിവ്രമഴ ഉണ്ടാകാനിടയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.

അതേസമയം സംസ്ഥാനത്തിന്റെ തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായിട്ടുണ്ട്. അറുപതു കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ് മേഖലകളിലും മത്സ്യത്തൊഴിലാളികള്‍ക്കു കടലില്‍ പോവുന്നതിനു വിലക്കുണ്ട്. 

കൊച്ചിയിലെ തീരപ്രദേശങ്ങളായ ചെല്ലാനം, എടവനക്കാട്, ഞാറയ്ക്കല്‍, ഫോര്‍ട്ട് കൊച്ചി തീരങ്ങളില്‍ കടലാക്രമണം ഉണ്ടായി. അതിനിടെ മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ നിന്നു ആറു പേരെ കാണാതായി. അഴിത്തലയില്‍ നിന്നു പോയ തൗഫീക്ക് എന്ന ബോട്ടില്‍ നിന്നു രണ്ടു പേരെയും വടകര ചെമ്പോലയില്‍ നിന്നു പോയ ലഡാക് ബോട്ടില്‍ നിന്നു നാലു പേരെയുമാണ് കാണാതായത്. ചേറ്റുവയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പുറപ്പെട്ട സാമുവേല്‍ എന്ന വള്ളം തകര്‍ന്ന് ഒരാളെ കാണാതായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com