കാറ്റാടിയന്ത്രം തട്ടിപ്പ് : സരിത എസ് നായര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ

സരിത എസ് നായര്‍ക്ക്  പതിനായിരം രൂപ പിഴയും കോടതി  വിധിച്ചിട്ടുണ്ട്
കാറ്റാടിയന്ത്രം തട്ടിപ്പ് : സരിത എസ് നായര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ

കോയമ്പത്തൂര്‍ : കാറ്റാടിയന്ത്രം തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ക്ക് തടവുശിക്ഷ. മൂന്നു വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. 2009 ലെ കേസിലാണ് കോയമ്പത്തൂര്‍ കോടതി ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.


കാറ്റാടിയന്ത്രം സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി കോയമ്പത്തൂര്‍ സ്വദേശിയായ വ്യാപാരി ത്യാഗരാജനില്‍ നിന്നും 26 ലക്ഷം തട്ടിയെടുത്ത കേസിലാണ് കോടതി വിധി. കേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണന്‍, ആര്‍ സി രവി എന്നിവര്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഇവര്‍ക്കും മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

കോയമ്പത്തൂര്‍ വടവള്ളി രാജ്‌നാരായണന്‍ ടെക്‌സ്‌റ്റൈല്‍സ് മാനേജിംഗ് ഡയറക്ടര്‍ ത്യാഗരാജന്‍ നല്‍കിയ കേസിലാണ് കോടതി ഉത്തരവുണ്ടായത്. ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി  ആന്റ് മാനേജ്‌മെന്റ് സര്‍വ്വീസസ് എന്ന പേരില്‍ സരിത നായര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ബിജു രാധാകൃഷ്ണന്‍ മാനേജിംഗ് ഡയറക്ടറും ആര്‍ പി രവി ഡയറക്ടറുമായി തുടങ്ങിയ കമ്പനിയില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് 26 ലക്ഷം തന്റെ കയ്യില്‍ നിന്ന് തട്ടിച്ചെന്നായിരുന്നു ത്യാഗരാജന്റെ ഹര്‍ജി.

കൂടാതെ വിവിധ കമ്പനികളില്‍ തന്റെ പേരുകൂടി ചേര്‍ത്ത പരസ്യം നല്‍കുകയല്ലാതെ ഒന്നും സ്ഥാപിച്ചില്ലെന്നും ഹര്‍ജിയില്‍ ത്യാഗരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ സമയങ്ങളില്‍ ബിജു രാധാകൃഷ്ണനെ കോടതി വിളിപ്പിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ബിജുവിനെതിരെ അറസ്റ്റ് വാറണ്ട് വരെ  കോടതി പുറപ്പെടുവിച്ചിരുന്നു. മൂന്നുപേര്‍ക്കുമെതിരെ മറ്റ് ചില വ്യവസായികള്‍ നല്‍കിയ സമാന പരാതികള്‍ കോടതിയുടെ പരിഗണനയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com