കോഴിക്കോട്: 'മഹ' ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം കടന്നു മധ്യ കിഴക്കന്‍ അറബിക്കടലിലേക്ക് എത്തി. ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്കാണ് നീങ്ങുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിലൂടെ, വടക്ക് പടിഞ്ഞാറൻ ദിശയിലേക്കാണിപ്പോൾ 'മഹ' സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോടിന് 325 കി. മീ അകലെയാണ് ചുഴലിക്കാറ്റ്. കടൽക്ഷോഭം ശക്തമായതിനാൽ കേരളതീരത്ത് ശനിയാഴ്ചവരെ മീൻപിടുത്തം കർശനമായി നിരോധിച്ചു.
അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റ് കേരള, കർണാടക, മഹാരാഷ്ട്ര തീരങ്ങൾക്ക് അടുത്തുകൂടി കടന്നുപോകും. മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 24 മണിക്കൂർ നേരം ലക്ഷദ്വീപിൽ അതീവജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. കവരത്തി, അഗതി ദ്വീപുകളില്‍ കാറ്റ് അല്‍പം കുറഞ്ഞെങ്കിലും കനത്ത മഴ തുടരുകയാണ്. വടക്കന്‍ ദ്വീപുകളായ ബിത്ര, കില്‍ത്താന്‍ , ചെത്തിലാത്ത് എന്നിവിടങ്ങില്‍ കാറ്റ് ശക്തമായി വീശുന്നുണ്ട്. എല്ലാ ദ്വീപുകൾക്കും റെഡ് അലർട്ടാണ്. കൊമോറിൻ - മാലെദ്വീപുകൾക്ക് ഇടയിലുള്ള ഒരു മേഖലകളിലും മത്സ്യബന്ധനം പാടില്ലെന്ന് കർശനനിർദേശം നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ