പീരുമേട്: വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം നേതാക്കൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റും അണ്ണാ ഡിഎംകെ നേതാവുമായ എസ് പ്രവീണയ്ക്ക് നേരെയാണു കൈയേറ്റ ശ്രമവും അസഭ്യം പറച്ചിലും. പ്രവീണയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധൻ ഉച്ചയോടെ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ പ്ലാന്റിന് ഫണ്ട് നൽകിയതുമായി ബന്ധപ്പെട്ടു സിപിഎം– യുഡിഎഫ് അംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. നടപടിക്രമങ്ങൾ പാലിക്കാതെ മുൻ എൽഡിഎഫ് ഭരണ സമിതി ഫണ്ട് വകമാറ്റി ചെലവഴിച്ചതായി പ്രവീണയും കോൺഗ്രസ് അംഗങ്ങളും ആരോപിച്ചു.
യോഗത്തിനു പിന്നാലെ ഓഫീസിൽ എത്തിയ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് സാബുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം തന്നെ അസഭ്യം പറഞ്ഞ ശേഷം കൈയേറ്റം ചെയ്തുവെന്ന് പ്രവീണ പറഞ്ഞു.
ദിവസങ്ങളായി പീരുമേട്ടിൽ മാലിന്യം നീക്കം നടക്കുന്നില്ല. പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നിട്ടും ഇതു സംബന്ധിച്ചു തീരുമാനം എടുത്തില്ലെന്ന വിവരം അറിഞ്ഞു പ്രസിഡന്റിനെ കണ്ട് ചർച്ച ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് സാബു പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ